ഈ ബ്ലോഗ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കെത്തിക്കാന്‍

Monday, April 5, 2010

മൈ ഊളന്‍പാറന്‍ ഡേയ്സ് (1)

"ഈ ഊളന്‍ പാറ പാറാന്നു കേട്ടിട്ടുണ്ടോ ?" എന്നുള്ള അമ്മയോടുള്ള എന്റെ ചോദ്യത്തിനു 'ദാ യിപ്പ കേട്ടു' എന്നു വളരെ സിമ്പിളായി ഉത്തരം പറഞ്ഞുകൊണ്ട് എന്റെ സ്വന്തം അമ്മൂമ്മ അതു വഴി കടന്നു പോയി. കൊല്ലും ഞാന്‍ . എന്നെയൊന്നു സീരിയസ് ആകാനും ഇവിടെ ആരും സമ്മതിക്കില്ലാന്നു വച്ചാല്‍ ! ഞാന്‍ വീണ്ടും അമ്മയോട്,

"അമ്മാ വര്‍ഷത്തിലൊരിക്കലുള്ള ക്യാമ്പാ...അതിനു പോയില്ലാന്നു വച്ചാല്‍ .." ഞാന്‍

"ഒന്നും പറ്റില്ല...പത്തു ദിവസം ..അതും ഊളന്‍ പാറയില്‍ ...പോയി പണി നോക്കെട" അല്ലേലും ഈ അമ്മമാര്‍ ഇങ്ങനെയാ.

"അമ്മാ പത്തു ദിവസം ദാന്നു പറഞ്ഞു പോകില്ലേ...അതു കഴിഞ്ഞ് ഞാനിങ്ങു തിരിച്ചു വരില്ലേ" അമ്മയെ ഞാന്‍ ആശ്വസിപ്പിച്ചു.

"നീ തിരിച്ചു വന്നില്ലേലും സാരില്ല....പക്ഷെ നീ എവിടാന്ന് ആള്‍ക്കാരു ചോദിച്ചാല്‍ ഞാന്‍ എന്തോ പറയും ...ഊളന്‍ പാറയിലാണെന്നോ?" വാട്ട് ദ ഹെല്‍ !!

ഓഹോ..അപ്പൊ ലതാണു കാര്യം . അല്ലാതെ എന്നെ മാറി നില്‍ക്കുന്നതുകൊണ്ടുള്ള വിഷമമല്ല !

"ഹും ...എങ്കി ഞാന്‍ അപ്പച്ചീടെ വീട്ടിലാണെന്നു പറഞ്ഞാല്‍ മതി " ഞാന്‍ അമ്മയ്ക് മുന്നില്‍ ഒരു സൊലൂഷന്‍ ഇട്ടു.

അങ്ങനെ ഒരു വിധം അമ്മയേയും അമ്മൂമ്മയേയും ചേച്ചിയേയും ചേട്ടനേയും സമ്മതിപ്പിച്ച് (വീട്ടില്‍ വേറെയുള്ളതൊരു പട്ടിയ...ആ നായിന്റെ മോനെ എനിക്ക് പണ്ടേ ഇഷ്ടമല്ല...സൊ അവനോട് അനുവാദം വാങ്ങണ്ട !) ഞാന്‍ എന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ പാക്ക് ചെയ്യാന്‍ തുടങ്ങി.

അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ എന്റെ പെട്ടിയും പാണ്ടവുമായി സര്‍ക്കാറിന്റെ സ്വന്തം വണ്ടിയില്‍ പോളി ടെക്നിക്കിലേയ്ക്ക് യാത്രയായി.പോളിയില്‍ ചെന്നിറങ്ങിയ എന്റെ കണ്ണിനു കുളിരണിയിച്ചുകൊണ്ട് സുമയും ദേവിയും അവരവരുടെ പാണ്ടക്കെട്ടുകളുമായി നില്‍ക്കുന്നു (അമ്മയോട് പൊരുതിയതിനു ഫലമുണ്ടായി!).

എല്ലാ അവളുമാരുടെയും അമ്മയും അച്ചനും കൂടെയുണ്ട്. അവരുടെ മുഖഭാവം കണ്ടാല്‍ തോന്നും വല്ല ഉഗാണ്ടയിലോ മറ്റോ ആണു ക്യാമ്പെന്ന്.എല്ലാ അച്ചന്‍മാരുടെയും മുഖത്ത് 'മോളേ ശ്രദ്ധിച്ചോണം ...പ്രത്യേകിച്ച് ദോ ലവനെ' എന്ന ഭാവം .ഞാന്‍ പതുക്കെ അവിടുന്നു വലിഞ്ഞു.ഇക്കാര്യത്തില്‍ ഞങ്ങള്‍ ആണുങ്ങള്‍ ഭാഗ്യവാന്‍മാരാ.എവിടേലും പൊകണമെങ്കില്‍ എന്താണൊ എന്തോ ഒരു ഉപദേശവും ആരും തരാറില്ല. ഉപദേശിച്ചിട്ടു കാര്യമില്ല എന്നു തോന്നിയതു കൊണ്ടാവും . വല്ലപ്പോഴും കിട്ടുന്ന ഉപദേശം 'ടാ ട്രെയിനില്‍ കയറുമ്പൊ ബാഗിനകത്ത് കാലു വച്ച് കിടന്നുറങ്ങണം , ടോയിലറ്റില്‍ മാക്സിമം സമയം ഇരിക്കണം , കാശു മുതലാക്കാനുള്ളതാ' തുടങ്ങിയ രീതിയിലുള്ളതയിരിക്കും .

"എല്ലാരും ഇങ്ങു വന്നേ.." വേലപ്പന്‍ സാറിന്റെ ശബ്‌ദം .

ഞങ്ങളെല്ലാരും സാറിനു ചുറ്റും കൂടി.

"അതേ...ഇത്തവണ നമ്മുടെ ക്യാമ്പ് ഊളന്‍ പാറ മാനസികാരോഗ്യ കേന്ദ്രത്തിലാ...അവിടെ പല തരത്തിലുള്ള ആള്‍ക്കാരെ കാണേണ്ടി വരും .. ഇതൊരു നല്ല അനുഭവമായി മാറണം ക്യാമ്പ് തീരുമ്പൊ...പിന്നെ എന്നും മൂന്നു മണീ വരയേ വര്‍ക്ക് ഉണ്ടാകു...അതു കഴിഞ്ഞാല്‍ കല്‍ച്ചറല്‍ പ്രോഗ്രാംസായിരിക്കും .. മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യണം ....അപ്പൊ എല്ലാരും ബസിലോട്ട് കേറിക്കേ.." സാര്‍ നിര്‍ത്തി.

ഞങ്ങളെല്ലാരും ബസില്‍ കയറി. ഈ ലോകത്തെവിടെ ആയാലും മലയാളികള്‍ക്ക് ജന്‍മനാ കിട്ടുന്ന ഒരുസ്വഭാവമാണു
ഒരു കാര്യവുമില്ലാതെ തിക്കിത്തിരക്കി കളിക്കുക എന്നത്. രണ്ടു പേരേ ആകെയുള്ളു എങ്കിലും ചുമ്മ തള്ളിക്കളയും !

ഒടുവില്‍ ഉണ്ണിയുടെ വിങ്സിനും സുമയുടെ ഷോളിനുമിടയില്‍ പെട്ട് ഞാന്‍ ബസിനകത്തെത്തി.ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കപ്പഴം കണ്ട പോലെ ഒരു അറ്റാക്കല്ലായിരുന്നോ സീറ്റിനു വേണ്ടി. എന്റെ രണ്ടു വലിയ ബാഗുകളില്‍ ഒന്ന് , ഞാന്‍ ഇരിക്കാന്‍ പോയ സീറ്റില്‍ കുളക്കോഴി രാജ് മോഹന്‍ ഇരുന്നതിനാല്‍ അവന്റെ മടിയില്‍ കൊണ്ടിട്ടു.

"ഇതെന്തോന്നാടാ...നീ പാറക്കല്ലും കൊണ്ടാണോ വന്നിരിക്കുന്നെ? " ലവന്‍

"അതൊക്കെ അവിടെ ചെന്നിട്ടു പറയാം " ഞാന്‍ അവന്റെ കയ്യില്‍ നിന്നും ബാഗ് വാങ്ങി മുകളില്‍ വച്ചു.

"ദേവീ...ബാഗ് വയ്ക്കാന്‍ സഹായിക്കണോ..?" ഉണ്ണി. കുനിഞ്ഞൊരു സൂചിയെടുക്കാത്തവന്‍ , ഇപ്പൊ സഹായിക്കാന്‍ മുട്ടി നില്‍ക്കുന്നു.

"ടാ നിന്നെ സാറു വിളിക്കുന്നു...ഇറങ്ങിനോക്ക്.." ഞാന്‍ ഒരു നമ്പര്‍ ഇറക്കി.

"ദേവീ ഞാന്‍ വച്ചു തരാം " ഉണ്ണി പുറത്തേയ്ക്ക് തലയിട്ടു നോക്കിയതും ഞാന്‍ ദേവിയുടെ ബാഗ് വാങ്ങി മുകളില്‍ വച്ചിരുന്നു.

ദേവിയുടെ ബാഗ് മുകളിലെത്തിയതു കണ്ട ഉണ്ണി, വേറെ ബാഗിനായി ചുറ്റും തപ്പി. സുമയുടെയും അഖിലയുടെയുമൊക്കെ ബാഗുകള്‍ ഈയുള്ളവന്‍ ആദ്യമേ മുകളില്‍ കയറ്റിരുന്നു !

"ഇന്നാ...നിനക്കു മുട്ടി നിക്കുവല്ലേ...ഇതു മുകളിലോട്ട് വയ്ക്ക്.." ഞാന്‍ എന്റെ രണ്ടാമത്തെ ബാഗ് എടുത്ത് ഉണ്ണിയുടെ നേരേ നീട്ടി.

"!@#$%^&*(()*(%%" ഇത്രയും അവന്‍ സ്നേഹത്തില്‍ ചാലിച്ച് എന്റെ ചെവിയിലോട്ടിട്ട് തന്നതിനാല്‍ ആ ബാഗ് ഞാന്‍ തന്നെ കയറ്റി.

"എന്താടാ നീ കഴിഞ്ഞയാഴ്‌ച കളിക്ക് വരാത്തെ..?" ഞാന്‍ ഉണ്ണിയോട്.അവന്‍ ക്ളാസ്സില്‍ വന്നില്ലേലും സാരില്ല. ബട്ട്, കളിക്ക് എത്തിയേ പറ്റു.

"ഒട്ടും വയ്യായിരുന്നളിയാ..ഡോക്‌ടറെ കാണാന്‍ പോയി" ലവന്‍

"ഡോക്‌ടര്‍ക്കിപ്പൊ എങ്ങനുണ്ട്?" ഞാന്‍

"എന്തോന്ന്..?" ലവന്‍

"ടാ..നീയൊക്കെ ഡോക്‌ടറെ കാണാന്‍ പോയാല്‍ പുള്ളിക്കും കൂടി വരും അസുഖം " ഞാന്‍

എല്ലാരും അവരവരുടെ സീറ്റിലിരുന്നു. ബസ് നീങ്ങിത്തുടങ്ങി. വേലപ്പന്‍ സാര്‍ മുന്നില്‍ തന്നെയുണ്ട്.പേരൂര്‍ക്കട കഴിഞ്ഞു രാവിലെ എട്ടു മണിയോടെ തന്നെ ഞങ്ങളുടെ ബസ് ഒരു പടുകൂറ്റന്‍ ചുറ്റുമതിലിലെ ഒരു വലിയ ഗേറ്റിനു മുന്നില്‍ നിര്‍ത്തി.

"ഡെയ്..എണിയെണി...സ്ഥലമെത്തി..." ഉറങ്ങി ഇരുന്നിരുന്ന ഉണ്ണിയ തട്ടിയുണര്‍ത്തി ഞാന്‍ .

ഒന്നും മനസ്സിലാകാതെ അവന്‍ കണ്ണും മിഴിച്ചിരുന്നു.

"എല്ലാര്‍ക്കുമിറങ്ങാം " വേലപ്പന്‍ സാര്‍

ഞങ്ങളോരോരുത്തരായി ബാഗുമായി ബസില്‍ നിന്നിറങ്ങി.ഇറങ്ങിയുടനെ കുളക്കോഴി നേരെ അടുത്തുള്ള ചായക്കടയിലേയ്ക്ക് പോയി.പിറകേ ഞാനും ഉണ്ണിയും .

ഞാന്‍ പെട്ടെന്നു നിന്നു.

"അതേ നിങ്ങള്‍ക്ക് ചായ വല്ലതും വേണേല്‍ വാ...ഇന്നു കുളക്കോഴീടെ ചിലവാ" ഞാന്‍

കേള്‍ക്കേണ്ട താമസം അതുവരെ വലിയ മാന്യകളായി നിന്നിരുന്ന എല്ല ചെല്ലക്കിളികളും മൂടും പറിച്ചിങ്ങു വന്നു.
എന്റെ ഒരൊറ്റ ഡയലോഗിന്റെ പുറത്ത് പത്തുമൊന്നൂറു രൂപ കീറിയ കുളക്കോഴി വിളിച്ച തെറികളൊക്കെ എന്റെ
ഒരു കാതില്‍ കൂടി മറ്റേതില്‍ കൂടി ഇറങ്ങിപ്പോയി. തലയ്ക്കകത്തൊന്നുമില്ലെങ്കില്‍ ഇതാണുപയോഗം ! പക്ഷെ എന്റെ ശ്രദ്ധ മുഴുവനും ആ അടഞ്ഞു കിടന്നിരുന്ന വലിയ ഗേറ്റിലായിരുന്നു.

ഏതു തരം ലോകമായിരിക്കും അതിനുള്ളില്‍ ??

കൊച്ചുവെളുപ്പാന്‍കാലത്ത് തട്ടുകടയില്‍ നിന്നൊരു ചായ കുടിക്കുന്നതിന്റെ സുഖം ഒന്നു വേറെയാ.

"ചായകുടിയൊക്കെ കഴിഞ്ഞെങ്കില്‍ നമുക്കകത്തേയ്ക്ക് കയറാം ..ഇനീം താമസിച്ചാല്‍ അകത്തു നല്ല തിരക്കാവും " വേലപ്പന്‍ സാര്‍

അങ്ങനെ ഈ ഞാനുള്‍പ്പടെ 40 പേരടങ്ങുന്ന സംഘം ആ ഗേറ്റിനു മുന്നില്‍ കൂടി. വേലപ്പന്‍ സാര്‍ ആര്‍ക്കോ ഫോണ്‍ ചെയ്തു.പെട്ടെന്ന് അകത്തു നിന്നും ആരോ ആ വലിയ ഗേറ്റ് തുറന്നു. തള്ളക്കോഴിയുടെ പിന്നാലെ
കോഴിക്കുഞ്ഞുങ്ങള്‍ വര്വരിയായി പോകുന്ന പോലെ വേലപ്പന്‍ സാരിന്റെ പിന്നിലായി ഞങ്ങളെല്ലാവരും അകത്തേയ്ക്കു കടന്നു.

വൌ...ഒരു വലിയ ആല്‍മരം . അതിന്റെ വിസ്തൃതിയാര്‍ന്ന ചുവട്ടില്‍ വെള്ള ഡ്രസ്സുമിട്ട് കുറച്ചാള്‍ക്കാര്‍ ഇരിക്കുന്നു.

ഞാന്‍ ഒരാളെ നോക്കി ചിരിച്ചു. അയാള്‍ തിരിച്ചു ചിരിച്ചു...വീണ്ടും ചിരിച്ചു....ചിരിച്ചുകൊണ്ടേയിരുന്നു. ഞാന്‍ പതുക്കെ മുഖം തിരിച്ചു. ഈശ്വരാ, ഇവിടിപ്പൊ ആര്‍ക്കാ അസുഖം ഉള്ളത് , ആര്‍ക്കാ ഇല്ലാത്തതെന്നങ്ങനെ അറിയും ?ഞാന്‍ വീണ്ടും അവിടെയ്ക്ക് നോക്കി.ഒരുത്തന്‍ തലയില്‍ നിന്നും പേന്‍ നുള്ളി സിമന്റ് തറയിലിട്ട് അടിച്ചു കൊല്ലുന്നു ! വേറൊരുത്തന്‍ അവിടെ കളം വരച്ചു കളിക്കുന്നു !

"സാര്‍ ..." ഒരു നീട്ടിയുള്ള വിളി കേട്ട് ഞാന്‍ അങ്ങോട്ട് നോക്കി.

"സാര്‍ ...പേടിയാകുന്നു.." ദേവി.

"ഹ..എന്തിനാ പേടിക്കുന്നെ...ഇവരൊക്കെ നമ്മളെപ്പോലുള്ളവരാ...ഐ മീന്‍ ...നമ്മളേപ്പോലെ ആയിരുന്നവരാ...നമ്മള്‍ക്ക് സെപെറേറ്റ് റൂംസ് ഉണ്ട്..നമുക്കങ്ങോട്ടു പോകാം .." സാറിന്റെ കൂടെ നിന്നിരുന്ന,
അറ്റെന്‍ഡര്‍ ആണെന്നു തോന്നുന്നു, ഒരാളുടെ പിറകെ ഞങ്ങളെല്ലാം ഇടതു വശത്ത് കണ്ട ഒരു ഓടിട്ട കെട്ടിടത്തിന്റെ സൈഡില്‍ കൂടി നടന്നു.ഒരു മുറിയുടെ ചുവര്‍ ചേര്‍ന്നു നടക്കുന്നതിനിടയില്‍ ഞാന്‍ ആ റൂമിലേയ്ക്ക് ഒന്നു പാളി നോക്കി.

കണ്ണാടി വച്ച ഒരു പയ്യന്‍ കട്ടിലില്‍ മുഖം കുനിച്ചിരിക്കുന്നു. ആ മുറിയുടെ ചുവര്‍ നിറയെ അവ്യക്തമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. ഒരു സ്ത്രീ മുറിയൊക്കെ ഗ്ളിറ്റര്‍ പേപ്പറുകളും ബലൂണുകളും കൊണ്ട് അലങ്കരിക്കുന്നു. ഞാന്‍ പെട്ടെന്ന് അന്നത്തെ ഡേറ്റ് ഓര്‍ത്തു. ഡിസംബര്‍ 23. രന്ടു ദിവസം കൂടിക്കഴിഞ്ഞാല്‍ കൃസ്മസ് !

അവരാരാണെന്ന് അറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും അവിടെ നില്‍ക്കാനോ അന്വേഷിക്കാനോ ഉള്ള സാഹചര്യമല്ലാതിരുന്നതുകൊണ്ട് ഞാന്‍ മുന്നോട്ട് തന്നെ നടന്നു.

എല്ലാ എന്‍ എസ് എസ് ക്യാമ്പിന്റെയും പ്രത്യേകത ഞങ്ങള്‍ക്ക് താമസിക്കാനുള്ള ടെന്റ് ഞങ്ങള്‍ തന്നെ ഉണ്ടാക്കും
എന്നതാകുന്നു. ബോയ്സിനും ഗേള്‍സിനും വേറേ വേറേ.

ഒരു വലിയ ഗ്രൌണ്ട്.ഞങ്ങള്‍ വലിയ ടാര്‍പോളിയം എടുത്ത് വിരിച്ചു.ഞങ്ങളുടെ ടെന്റ് കെട്ടാന്‍ അധിക സമയം വേണ്ട് വന്നില്ല.ഞങ്ങള്‍ക്ക് നല്‍കിയിരുന്ന ബെഡും മറ്റും അതിനുള്ളില്‍ അറേന്‍ജ് ചെയ്തു.

"ഡെയ് ലവളുമാരുടെ ടെന്റ് അങ്ങു ദൂരെയാ..വേറൊരു ഗ്രൌണ്ടില്‍ ..." ഉണ്ണിക്കു വിഷമം .

പെട്ടെന്ന് അവന്റെ 500 രൂപയുടെ റിലയന്‍സ് മൊബൈല്‍ ചിലച്ചു. അവന്റെ മുഖഭാവം കണ്ടപ്പൊ മനസ്സിലായി
അതവന്റെ ലൈന്‍ ആണെന്ന്. ഇനി അവന്‍ ഒരക്ഷരം മിണ്ടില്ല. മൂളല്‍ മാത്രെ ഉള്ളു. 10-15 മിനുട്ട് കഴിഞ്ഞപ്പൊ
ഫോണ്‍ കട്ട് ചെയ്ത് അവന്‍ വന്നു.

"എന്താടാ....?" എന്റെ ബെഡ് റെഡി ആക്കി ബാഗുകള്‍ അതിനടിയില്‍ വയ്ക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

"എന്തോന്നെഡെയ് ഇത്...ഇവള്‍ക്കെപ്പൊ വിളിച്ചാലും എന്നെ ഉപദേശിക്കാനേ സമയമുള്ളോ?" ലവന്

"നിന്റെ സ്വഭാവം നന്നായി അവള്‍ക്കറിയാം .." ഞാന്‍

"എന്നെ ഇവളൊരു ഇമ്രാന്‍ ഹാഷ്‌മിയാക്കും " അവന്‍

"അതെന്താ?" എനിക്ക് മനസ്സിലായില്ല.

"അവനാരാ മോന്‍ ... അവന്റെ കൂടെയുള്ള പെണ്ണുങ്ങളെ അവന്‍ വാ തുറക്കാനേ സമ്മതിക്കില്ല..എപ്പോഴും ഉമ്മ വച്ചോണ്ടിരിക്കുവല്ലേ..പിന്നെ ലവളുമാരെങ്ങനെ വാ തുറക്കും " പോയിന്റ് !


"ഡെയ് രാത്രി ആയാല്‍ ഇവിടെ വെട്ടം വേണ്ടേ...? കൊണ്ടു വന്ന ട്യൂബ് ലൈറ്റ്സൊക്കെ എവിടെ ?" ചായ വാങ്ങിക്കൊടുത്ത് നിക്കര്‍ കീറിയിരിക്കുന്ന കുളക്കോഴി.

ഞങ്ങള്‍ പതുക്കെ പുറത്തിറങ്ങി, അപ്പുറത്ത് ഗേള്‍സിന്റെ ക്യാമ്പിലെത്തി.

"ഡെയ്...അവളുമാരതിനിടയില്‍ ഡ്രെസ്സ് മാറിയൊ..?? അടിയില്‍ തന്നെ ഇട്ടോണ്ട് വന്നിരിക്കും " ദേവിയും സുമയുമൊക്കെ വേറേ ഡ്രസ്സില്‍ നില്‍ക്കുന്നതുകണ്ട് എന്തോ മിസ്സായ പോലെ കുളക്കോഴി.

ഞങ്ങള്‍ സാറിനെ കണ്ടു, അവിടിരുന്ന 2-3 റ്റ്യൂബ് ലൈറ്റുകള്‍ എടുത്തുകൊണ്ടു തിരിച്ചു വന്നു.

ഓഫീസാണോ സെല്‍ ആണോ എന്നറിയാന്‍ വയ്യാതെ പേടിച്ച് പേടിച്ച് ഞങ്ങള്‍ അടുത്ത കെട്ടിടത്തിലെത്തി. ഭാഗ്യം , അവിടെ ഡോക്‌ടേഴ്‌സെന്നു തോന്നിക്കുന്ന കുറച്ചുപേരെ കണ്ടു.വേലപ്പന്‍ സാര്‍ നേരത്തെ അവരുമായി സംസാരിച്ചിരുന്നതിനാല്‍ ലൈറ്റിനാവശ്യമായ പവര്‍ അവിടുന്നെടുക്കാന്‍ അനുവാദം കിട്ടി. വയര്‍ വലിച്ച് ഞങ്ങള്‍ റ്റ്യൂബ് ലൈറ്റ് കത്തിച്ചു നോക്കി.

അയ്യോ പാവം . ശാപം കിട്ടിയതു പോലെ റ്റ്യൂബ് ലൈറ്റുകള്‍ കത്താന്‍ വേണ്ടി പരാക്രമം നടത്തുന്നു !
ഉള്ളതു കൊണ്ട് ഓണം പോലെ. എന്റെ മൊബൈലില്‍ (ഞാനുമന്ന് അംബാനിക്ക് വേണ്ടപ്പെട്ടവനായിരുന്നു !) സാറിന്റെ കോള്‍ .ഗേള്‍സിനെയും കൂട്ടി സാറുടനെ ഞങ്ങളുടെ ഗ്രൌണ്ടിലെത്തുമെന്ന്. ഞങ്ങളും റെഡിയായി ഗ്രൌണ്ടിലിറങ്ങി.ഗേള്‍സ് ഒരു സൈഡില്‍ , ബോയ്സ് ഒരു സൈഡില്‍ . ഗ്രൌണ്ടിലെ ഓഡിറ്റോറിയത്തില്‍ വേലപ്പന്‍ സാര്‍ കയറി.

"അപ്പൊ നമ്മളെല്ലാരും ഇവിടെയെത്തിയിരിക്കുകയാണ്.ഇവിടെ വന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന്
എല്ലാര്‍ക്കുമറിയാമല്ലോ...ഇവിടെയുള്ള കേടായ ഫര്‍ണിച്ചറുകളും എലക്‌ട്രിക് ഉപകരണങ്ങളും നേരെയാക്കികൊടുക്കുക്ക..അതാണു നമ്മുടെ ലക്ഷ്യം "

ഹ പഷ്‌ട്. സംഗതി ഇലക്‌ട്റോണിക്സും എലക്‌ട്രിക്കലുമൊക്കെയാണു പഠിക്കുന്നതെങ്കിലുമ് ഇപ്പോഴും ഫ്യൂസായ ബള്‍ബ് മാറാനുള്ള 'ആമ്പിയര്‍ ' ഞങ്ങളില്‍ പലര്‍ക്കുമുണ്ടായിരുന്നില്ല.ഇനിയിപ്പൊ ഇവിടുള്ളത് റിപ്പയര്‍ ചെയ്താല്‍ എല്ലാരും കൂടി പിടിച്ച് സെല്ലിലിടും , അതുമല്ലെങ്കില്‍ വെളിയില്‍ നിന്ന് വേറേ ആള്‍ക്കാരെ വരുത്തി ഞങ്ങള്‍ റിപ്പയര്‍ ചെയ്ത ഐറ്റംസിനെ റിപ്പയര്‍ ചെയ്യേണ്ടി വരും .

"എന്നും രാവിലെ ഫിസിക്കല്‍ ട്റെയിനിങ്ങ് ഉണ്ടായിരിക്കും .. അതിനു ഗൈഡായി നമ്മുടെ ദീപക്കിനെ ഞാന്‍ സെലക്‌ട് ചെയ്തിരിക്കുന്നു " വാട്ട് ദ ഹെല്‍ !!

"അപ്പൊ നാളെ മുതല്‍ നമ്മള്‍ വര്‍ക്ക് തുടങ്ങുന്നു. ഇന്നു ഊണിനു ശേഷം എല്ലാര്‍ക്കും കൂടി ഇവിടെ ചുറ്റി നടന്നു കാണാം " സാര്‍ ബ്ളാങ്ക്‌സ് ഫില്‍ ചെയ്തു.


പിന്നേ ചുറ്റി നടന്നു കാണാന്‍ പറ്റിയ സ്ഥലം ! കൊലക്കു കൊടുത്തേ അടങ്ങു അല്ലേ..??


(തുടരും)

Tuesday, February 2, 2010

ഞാനും ഒരു ബാബുമോനായിരുന്നു !

പഴയകാല നസീര്‍ സിനിമകളില്‍ മാത്രം കണ്ടുവന്നിരുന്ന, ഇപ്പൊ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നതുമായ ഒരു അപൂര്‍വ ഇനം ജീവിയാണു ബാബു മോന്‍ !അതായത്, 'എന്റെ അമ്മ ഒരു പാവമായിരുന്നു' , 'എന്റെ ചേട്ടന്‍ ഒരു പാവമായിരുന്നു' 'അയ്യോ...അങ്ങനെ ഒന്നും ചെയ്യരുതേ ' തുടങ്ങിയ ഡയലോഗുകളേ ബാബുമോന്‍ പറയു. തലമുടി
എണ്ണയിട്ട് മെഴുകി, ഒരു സൈഡീനണ്‍ വകുപ്പെടുത്ത് ചീകി നിക്കറിനകത്ത് ഷര്‍ട്ട് ഇന്സര്‍ട്ട് ചെയ്ത ഒരു കൊച്ചു പയ്യന്‍ , ഒരു പാവം പയ്യന്‍ ! അതായിരുന്നു ബാബുമോണ്‍ ! പില്‍ക്കാലത്ത് അത്രയ്ക്കും പാവങ്ങളായവരെ ബാബുമോന്‍ എന്ന് വിളിക്കാന്‍ തുടങ്ങി.

മൈക്കിളും ഒരു ബാബുമോനായിരുന്നു, ഐ മീന്‍ പാവമായിരുന്നു. ഒരു സോഡ ഗ്ളാസ്സ് കണ്ണാടിയും ഒരു കാതില്‍ കടുക്കനും 'നീ എന്റെ പിറകേ വന്നാതി' എന്ന് പറഞ്ഞ് പോകുന്ന ഒരു ഗല്‍ഫന്‍ കുടവയറും പിന്നെ ദിവസവും
ഒരു എട്ട് പത്ത് ഹെല്ലും കൂടിയായാല്‍ മൈക്കിളെന്ന ഗോവാക്കാരനായി ! 'കൈസെ ഹോ' എന്ന് ചോദിച്ചാലും
'വാട്ട് ദ ഹെല്‍ ' എന്നാവും മറുപടി !

ഈ മൈക്കിളാകുന്നു എന്റെ രക്തം തിളപ്പിച്ചതും ഞാന്‍ പൊയ്ക്കോണ്ടിരുന്ന ജിമ്മ്മില്‍ തന്നെയുള്ള കുങ് ഫു ക്ളാസ്സില്‍ ചേരാന്‍ പ്രേരിപ്പിച്ചതും . പലപ്പോഴും ജിമില്‍ തന്നെയുള്ള മറ്റൊരു റൂമില്‍ കുങ് ഫു പരിശീലനം നടക്കുമ്പോളൊന്നും തോന്നാത്ത അഒരു വികാരം മൈക്കിള്‍ കാരണം എനിക്ക് തോന്നി.

അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. 'സിറാജിന്റെ ഫുഡ് കഴിച്ചാലും എനിക്ക് വയറിളകും ' എന്ന് ധന മെസ്സുകാരനെ
വെല്ലുവിളിച്ച് മൈക്കിള്‍ സിറാജ് മെസ്സില്‍ ചേര്‍ന്ന സമയം . ഓഫ് ഡേയുടെ അന്ന് രണ്ടെണ്ണം വിട്ട് സിറാജ് ഹോട്ടലില്‍ നിന്നും പാഴ്സല്‍ വരുത്തി അടിക്കുക മൈക്കിളിന്റെ ശീലമായിരുന്നു. അങ്ങനെ ഒരു ഓഫ് ഡേയായിരുന്നു വെള്ളിയാഴ്‌ച. പതിവിനു വിപരീതമായി മൈക്കിള്‍ നേരിട്ട് സിറാജ് ഹോട്ടലില്‍ ചെന്നു.സമയം രാത്രി ഒന്‍പതര. ഞാന്‍ അന്ന് എന്താന്നറിയില്ല, സിറാജ് മെസ്സിലെ ചിക്കന്‍ സിക്സ്റ്റി ഫൈവുമായി യുദ്ധത്തില്‍ !

"എന്താ ഇന്ന് സ്പെഷ്യല്‍ ?" മൈക്കിള്‍ സിറാജ് ഭായിയോട്.

"ചിക്കന്‍ 65, ചാപ്‌സ്, ബട്ടര്‍ ചിക്കന്‍ ..ബോണ്‍ലെസ്സ്..." സിറാജ്

"മതി....ഒരു ബട്ടര്‍ ചിക്കന്‍ മതി" മൈക്കിള്‍

"ഒരു പതിനന്‍ചു മിനുട്ട് താമസമുണ്ട്" സിറാജ്

മൈക്കിള്‍ പതിവുപോലെ ഒരു ടൂത് പിക്കെടുത്ത് വായില്‍ തിരുകി ഒരു കസേരയില്‍ ഇരുന്നു.

പെട്ടെന്ന് പുറത്ത് ഒരു കാര്‍ വന്നു നിന്നു. വെള്ള നൈറ്റി ധരിച്ച ഒരു കുവൈറ്റി അതില്‍ നിന്നിറങ്ങി, കടയിലേയ്ക്ക് കയറി.

ചൂടന്‍ ഉരുളക്കിഴങ്ങ് വായിലിട്ട പോലെ എന്തോ അറബിയില്‍ സിറാജിനോട് പറഞ്ഞു. ആഹാ അത്രയ്ക്കായോ സിറാജും തിരിച്ചു പറഞ്ഞു ;)

അറബി അവിടെ ഒരു കസേരയില്‍ ഇരുന്നു. മൈക്കിളും അറബിയും അടിത്തടുത്ത്.

ഇപ്പൊ മൈക്കിള്‍ വന്നിട്ട് പതിനന്‍ച് മിനുട്ടായി. പുള്ളി ഒരു ടൂത് പിക്ക് തിന്നു കഴിഞ്ഞ് അടുത്തതെടുത്തു. പെട്ടെന്ന് വെയിറ്റര്‍ പാഴ്സലുമായെത്തി, മൈക്കിള്‍ എഴുന്നേറ്റ് പാഴ്സലിനു കൈ നീട്ടി.

"അതേ ഇത് കുവൈറ്റിക്കുള്ളതാ...ചേട്ടനുള്ള ഇപ്പൊ തരാം " ഇതും പറഞ്ഞ് പാഴ്സല്‍ കുവൈറ്റിക്ക് കൊടുത്ത് വെയിറ്റര്‍ പോയി.

പാഴ്സലും വാങ്ങി കുവൈറ്റി എഴുന്നേറ്റു. മൈക്കിളിന്റെ മുഖം ചുവന്നു. 'ഞാന്‍ എന്താ ചക്കകുരുവാണൊ കൊടുക്കുന്നത്..കാശല്ലേ...ഒരു വെള്ള നൈറ്റിയിട്ടാല്‍ എന്തും ആകാമെന്നോ...നുള്ളും ഞാന്‍ ...പിച്ചും ഞാന്‍ ...ചവിട്ടിപ്പീത്തും ഞാന്‍ ' എന്ന ചിന്തയാവണം മൈക്കിളിനെക്കൊണ്ട് വാട്ട് ദ ഹെല്‍ പറയാന്‍ പ്രേരിപ്പിച്ചത്.

"വാട്ട് ദ ഹെല്‍ മാന്‍ " പാഴ്സലുമായി നിന്നിരുന്ന കുവൈറ്റിയുടെ മുഖത്ത് നോക്കി മൈക്കിള്‍ .

'ഡും '

രംഗം : പാഴ്സല്‍ മേശപ്പുറത്ത് വച്ച് നൈറ്റി മടക്കിക്കുത്തി കുവൈറ്റി മൈക്കിളിന്റെ അടിവയറില്‍ മുട്ടുകാല്‍ കേറ്റി. പച്ചത്തവള മലര്‍ന്നടിച്ചു കിടന്നാല്‍ എങ്ങനെ കിടക്കും അതുപോലെ ടൂത് പിക്കും വായില്‍ തിരുകി മൈക്കിള്‍ തറയില്‍ ! കുവൈറ്റി പെട്ടെന്ന് അല്‍ മംഗലശേരി അല്‍ നീലകണ്ടനായി !

അവിടെയപ്പൊ സൂചി തറയിലിട്ടാല്‍ ശബ്ദം കേള്‍ക്കുന്ന നിശബ്‌ദത അടൂര്‍ ഗോപാല്ക്രിഷ്ണനെപോലും പേടിപ്പിക്കുന്നതായിരുന്നു ! കലിയടങ്ങാതെ കുവൈറ്റി വീണ്ടും ഉരുളക്കിഴങ്ങ് വായിലിട്ടു !

കുവൈറ്റ് മടങ്ങി. മൈക്കിള്‍ പതുക്കെ തറയില്‍ നിന്നെഴുന്നേറ്റു.

"എന്റെ പാഴ്സലെവിടെ...നിങ്ങള്‍ക്കിപ്പൊ പഴയ പോലെ കസ്റ്റമേഴ്സിനെയൊന്നും ഒരു ശ്രദ്ധയില്ലാ ട്ടാ" എന്നു പറഞ്ഞ് മൈക്കിള്‍ പാഴ്സലും വാങ്ങി റൂമിലേയ്ക്ക് തിരിച്ചു. എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കേണ്ട സാമാന്യമര്യാദ കണക്കിലെടുത്ത് ഞാനും പെട്ടെന്ന് കൈ കഴുകി മൈക്കിളിന്റെ പിറകെ കൂടി.

"ചേട്ടാ...എന്തെങ്കിലും പറ്റിയോ ?" ഞാന്‍

"ഏയ്..ഇല്ല...അവിടെന്നെണീറ്റിരുന്നെങ്കില്‍ പറ്റിയേനേ " പുള്ളി

"അതെന്താ ?" എനിക്ക് മനസ്സിലായില്ല

"നിനക്ക് അറബിയറിയാമോ ?"

"ഇല്ല "

"എന്നാ എനിക്കറിയാം ...അവിടെ നിന്നെണീറ്റാ വീണ്ടും ചവിട്ട് കൂട്ടുമെന്നാ ആ കാലമാടന്‍ പറഞ്ഞെ..പിന്നെ എങ്ങനെ എണീക്കും " ഇതും പറഞ്ഞ് പുള്ളി ലിഫ്റ്റില്‍ കയറി.

എന്റെ ചോര തിളച്ചു. അല്ലേലും എന്റെ ചോര അങ്ങനാ. ഒന്ന് പറഞ്ഞ് രണ്ടാമതിനു തിളച്ചുകളയും .
എന്റെ കയ്യിലുണ്ടായിരുന്ന ചോക്കളേറ്റ് ഞാന്‍ ഞെരിച്ചു. കോപ്പ്, കാശു കൊടുത്ത് വാങ്ങിച്ചതാ.. തിളയ്ക്കാന്‍ കണ്ട സമയം ! പതുക്കെ കവര്‍ പൊട്ടിച്ചു നോക്കി. പാവം , കൊഴകൊഴാന്നായിപ്പോയി. അപ്പൊ നക്കിയില്ലേ...എന്റടുത്താ കളി. 'നീയൊരു നക്കിയാടാ' എന്റെ മനസ്സാക്ഷി പറയുന്നപോലെ. മനസ്സാക്ഷിക്കൊക്കെ എന്തും പറയാല്ലോ :(

മൈക്കിളിനുണ്ടായ അവസ്ഥ ആര്‍ക്കുമിനിയുണ്ടാകരുത്. എന്റര്‍ ദ ഡ്രാഗണിലെ ബ്രൂസ് ലി. ദ റെബലിലെ ജെറ്റ് ലി , ഓങ് ബാക്കിലെ ടോണി ജ, ഷോലെയില ബച്ചന്‍ , ദേവാസുരത്തിലെ ലാലേട്ടന്‍ , ബിഗ് ബിയിലെ മമ്മൂട്ടി , കമ്മീഷണറിലെ സുരേഷ് ഗോപി..എന്തിനു കൂടുതല്‍ പറയുന്നു വീരാസാമിയിലെ ടി രാജേന്തര്‍ വരെ എന്റെ മനസ്സിലൂടെ, എന്റെ ഞരമ്പിലൂടെ ചോരയും തിളപ്പിച്ചുകൊണ്ട് കടന്നുപോയി. ഇതിനു ഞാന്‍ പകരം ചോദിക്കും . അപ്പൊ തന്നെ പോയി വിഡിയോ ഷോപ്പില്‍ .

"ചേട്ടാ...ബച്ചന്റെ പാലാ കത്ഥര്‍ ഉണ്ടോ ?" വിഡിയോ ഷോപ്പില്‍ ഞാന്‍

"ഏ...എന്താ...ആരാ?" പുള്ളി

"ചെ...ബച്ചന്റെ കാലാ പത്ഥറുണ്ടോ ? " ഇപ്പൊ ഓ കെ.

അതും വാങ്ങി നേരേ റൂമിലേയ്ക്ക്. ഇനി അടുത്ത സ്റ്റെപ്. നാളെ ജിമ്മില്‍ പോണം . അടിച്ചു പെരുക്കണം . ഇനി സിറാജിന്റെ കടയില്‍ ചെന്നാല്‍ ചോദിക്കുന്നതിനു മുന്നെ പാഴ്സല്‍ തരണം . സിനിമയും കണ്ട് ഉറങ്ങാന്‍ കിടന്ന എന്റെ സ്വപ്നത്തില്‍ , ഞാന്‍ ദേവാസുരത്തിലെ ലാലേട്ടനെ പോലെ കുവൈറ്റിയുടെ നൈറ്റി വലിച്ചുകീറുന്നു . 'എനിക്ക് ജീവിക്കണം ..അതുകൊണ്ട് ഈ നൈറ്റി ഞാനെടുക്കുന്നു'

രംഗം : പതിവുപോലെ പിറ്റേ ദിവസവും ഞാന്‍ ജിമ്മിലേയ്ക്ക്. പോകുന്ന വഴിയിലുള്ള നൈഫ് ചിക്കന്‍ ഷോപ്പിന്റെ മുന്നിലിട്ടിരിക്കുന്ന കസേരയില്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സന്തോഷും സജേഷും .

"ഗ്രില്‍ഡ് ചിക്കന്‍ തുണിയുടുക്കാതെ പോള്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടിട്ട് നിനക്കൊന്നും സഹിക്കുന്നില്ല ല്ലേ ?" ലവന്‍മാരുടെ അടുത്ത് ചെന്ന് ഞാന്‍ .

"ഏയ്...അല്ല...പുതിയ ഒരു ഐറ്റം വന്നിട്ടുണ്ട്...എങ്ങനുണ്ടെന്ന് നോക്കാനാ" സന്തോഷ്

"അല്ലേലും നീ പണ്ടേ ഇങ്ങനാണല്ലോ...തിന്നാനുള്ള എന്തു കണ്ടാലും അപ്പൊ എങ്ങനുണ്ടെന്ന് നോക്കിക്കളയും " ഇതും പറഞ്ഞ് ഞാന്‍ വീണ്ടും ജിമ്മിലേയ്ക്ക്.

സന്തോഷും സജേഷും ഞാന്‍ ജിമ്മില്‍ പോക്കുന്നത് കണ്ട് എന്റെ കൂടെ ജിമ്മില്‍ ജോയിന്‍ ചെയ്തവരാ. ആദ്യമൊക്കെ ക്രിത്യമായി വന്നിരുന്ന ലവന്‍മാര്‍ ശരീരം വേദനിച്ചു തുടങ്ങിയപ്പൊ ആഴ്‌ചയില്‍ രണ്ട് ദിവസമാക്കി. കാരണം , മിസറിയുടെ ജിമ്മിലുണ്ടായിരുന്ന ആവിക്കുളി തന്നെ. ഇപ്പൊ ലവന്‍മാര്‍ ജിമ്മില്‍ വരുന്നത് സോപ്പും തോര്‍ത്തുമായിട്ടാ !

ഞാന്‍ ജിമ്മില്‍ കയറി. ജിമ്മില്‍ തന്നെയുള്ള ഒരു റൂമില്‍ നിന്നും 'യീഹാ..ഹയ്യ്' എന്നിങ്ങനെ ഇടതടവില്ലാതെ വിളികള്‍ കേള്‍ക്കുന്നു. മിസറി തന്നെ നടത്തുന്ന കുങ് ഫു ക്ളാസ്സ്. എന്റെ ഉള്ളില്‍ പെട്ടെന്ന് 'വൌ; എന്നൊരു വികാരം ഉടലെടുത്തു. യെസ്, അതുതന്നെ, കുങ് ഫു. കൊച്ചിലെ എത്ര തവണ ബ്രൂസ് ലിയുടെ സിനിമ കണ്ട് ചേട്ടന്റെ മുതുകത്തു ചാടിക്കേറിയതിനു എത്ര തവണ ഡൈനിങ്ങ് ടേബിളിനു മുകളിലൂടെ പറന്നതാ.

അപ്പൊ കൊടുത്തു പത്ത് കെ ഡി. കുങ്ങ് ഫു എങ്കില്‍ കുങ് ഫു. കൊല്ലും ഞാന്‍ എല്ലാത്തിനെയും .

അന്നു തന്നെ ട്രെയിങ്ങ് തുടങ്ങി. ജിമ്മില്‍ വര്‍ഷങ്ങളായി കട്ട ചുമക്കുന്ന എനിക്കാണോ പാട്, കുങ് ഫു...ഫൂ !

പരിപാടി, ഐ മീന്‍ ട്രെയിനിങ്ങ് തുടങ്ങി. ആദ്യം പുഷപ്പെടുക്കാന്‍ മിസറി.അതും എന്നോട് ! എടുത്ത് ഒരു അന്പതെണ്ണം .ദേ പിന്നേം പുഷപ്പ് , വീണ്ടും വീണ്ടും പുഷപ്പ്. എന്റെ അത്തിപ്പാറമ്മച്ചി ! :(

ഒരു പത്ത് മിനുട്ട് കൊണ്ട് ഒരു ഇരുപത് രീതിയില്‍ ആ കാലമാടന്‍ എന്നെക്കൊണ്ട് പുഷപ്പ് എടുപ്പിച്ചു. 'ഇന്നത്തേയ്ക്ക് മതി..ഇനി അടുത്ത വര്‍ഷം ' എന്നു പറയാനുള്ള ത്രാണിപോലുമില്ലാതെ ശ്വാസം പുറത്തോട്ടാണൊ അകത്തോട്ടാണൊ ഇപ്പൊ എടുത്തെ എന്ന കണ്‍ഫ്യൂഷനില്‍ ഇരുന്ന എന്നെ മിസറി നോക്കി.

"സ്താന്ത് അപ്പ് ആന്ത് സ്ത്രെച്ച് യുവര്‍ ലഗ്സ് " മിസറി

ഇതുവരെ എടുത്തലക്കിയതൊന്നും പോരെഡെയ് ? ഞാന്‍ എഴുന്നേറ്റു. കാലു രണ്ടും സ്ട്രെച്ച് ചെയ്തു.

"മോര്‍ ...മോര്‍ " മിസറി കാറി.

നേരേ നില്‍ക്കാന്‍ പറ്റുമായിരുന്നെങ്കില്‍ അവന്റെ മോറയ്ക്കിട്ടു കൊടുത്തേനെ. ഞാന്‍ വീണ്ടും മോറി !

പെട്ടെന്ന് ആ കശ്മലന്‍ എന്റെ അടുത്തു വന്നു. ഒരു കാല്‍ എന്റെ കാലിന്റെ സൈഡില്‍ വച്ച് ഒരൊറ്റ തട്ട്.

"കിയോ" ആ പന്ന പുന്നാരമോന്‍ എന്നെ വലിച്ചുകീറി. ഞാന്‍ ഇപ്പൊ ഫുള്‍ സ്ട്രെച്ചില്‍ !

അടച്ച കണ്ണു ഞാന്‍ തുറന്നു. ദോണ്ടെ, മിസറി എന്നെ ഇവിടിങ്ങനെ ഇരുത്തിയിട്ട് ഏതോ ഗ്ളാസിന്റെ പിറകില്‍ ചെന്ന് ഒളിച്ചിരിക്കുന്നു. ഞാന്‍ കണ്ണു ഒന്നടച്ചു തുറന്നു. കോപ്പ്, അത് ഗ്ളാസല്ല, എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞതായിരുന്നു !


മുഖം കൊണ്ട് ആംഗ്യം കാട്ടി മിസറിയെ വിളിച്ചു. സന്തോഷും സജേഷും അപ്പോഴേയ്ക്കും ആവിക്കുളിയൊക്കെ
കഴിഞ്ഞ് കക്ഷവും തുടച്ച് വന്നു.

രംഗം : ഒരു കൂട്ട ബലാല്‍സംഗത്തിനിരയായ പോലെ സന്തോഷിന്റെയും സജേഷിന്റെയും തോളില്‍ തൂങ്ങി കാല്‍ അടുപ്പിക്കാന്‍ പറ്റാതെ ഞാന്‍ റൂമിലേയ്ക്ക്.

'നീയും ഒരു ബാബുമോനായിരുന്നു' എന്റെ മനസ്സാക്ഷി വീണ്ടും .

അല്ലെങ്കിലും മനസ്സാക്ഷിക്കൊക്കെ എന്തും പറയാല്ലോ :(

Sunday, January 17, 2010

പട്ടാളം ജാനു

പട്ടാളം ജാനു അഥവാ ജാനുവേടത്തി ! ആറടിപ്പൊക്കം , വിരിഞ്ഞനെന്‍ച്, ഭൂമികുലുക്കിയുള്ള നടത്തം , ആരെയും വകവയ്ക്കാത്ത പെരുമാറ്റം ഇതൊക്കെയായിരുന്നു ജാനുവേടത്തിയുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ എന്ന് കരുതിയെങ്കില്‍ , സോറി, തെറ്റി. കഷ്ടിച്ച് അന്‍ചടി പൊക്കം , കൂനിക്കൂടിയുള്ള നടത്തം . ആരെയും വകയിരുത്തിക്കളയുന്ന സംസാരം ഇതൊക്കെയായിരുന്നു ജാനുവേടത്തി.

ജാനുവേടത്തിയും പട്ടാളവുമായുള്ള ബന്ധം ? അതേ, അങ്ങ് കാശ്മീരിലിരുന്നു, ഒരു കാക്ക പറക്കുന്നത് കണ്ടാലും 'ദോണ്ട്രാ..തീവ്രാദി' എന്നും പറഞ്ഞ് തലങ്ങും വിലങ്ങും വെടിവച്ചുകളിക്കുന്ന പാവം കെട്ടിയോനായ ശേഖരേട്ടനായിരുന്നു.വലിയ തോക്കുകള്‍ കയ്യിലിട്ടുകറക്കിയിരുന്ന ശേഖരേട്ടന്‍ ജാനുവേടത്തിയുടെ മുന്നില്‍ വന്നാല്‍ പെട്ടെന്ന് ഉണ്ട കളഞ്ഞ കേരളാ പോലീസിനെപ്പോലാകും !

എന്നും രാവിലെ ഐശ്വര്യമുള്ള മുഖം തന്നെകാണണം എന്ന് വാശിയുണ്ടായിരുന്ന ജാനുവേടത്തി, കിടക്കുന്നതിന്റെ എതിരെ ചുവരില്‍ ശിവന്റെ വലിയ ഒരു പടമൊട്ടിക്കുകയും രാവിലെ എഴുന്നേറ്റ് ശിവനെ നോക്കിയതും ശിവന്‍ കണ്ണടച്ചു കളയുകയും ചെയ്തു എന്ന് നാട്ടുകാര്‍ പറയുന്നു. എന്തായാലും അത്രയ്ക്കുണ്ട് എരണം !

പുള്ളിക്കാരിക്ക് ഒരു മോളുണ്ട്. രാത്രി ഉറങ്ങുന്നതിനിടയിലും ഉണര്‍ന്നുണര്‍ന്ന് ഡിന്നര്‍ കഴിക്കുന്ന സ്വഭാവം ! ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നെ ഈ ജാതി ഐറ്റെംസ് ഇവിടുണ്ടെന്നറിഞ്ഞിരുന്നേല്‍ സായിപ്പന്‍മാര്‍ ഇങ്ങോട്ട് വരില്ലായിരുന്നു !

പട്ടാളക്കാരന്റെ ഭാര്യയായതുകൊണ്ടു മാത്രം പട്ടാളം ജാനു എന്ന വിളിപ്പേരു ചുമക്കേണ്ടി വന്നെങ്കിലും വീട്ടില്‍ ഒരല്‍പം പട്ടാളച്ചിട്ടയൊക്കെ ജാനുവേടത്തി പിന്തുടര്‍ന്നിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്നത്, പ്രാതല്‍ കഴിക്കുന്നത്, സീരിയല്‍ കാണുന്നത് എന്തിനേറെ കക്കൂസില്‍ പോകുന്നതു മുതല്‍ പിള്ളേരെ സ്നേഹിക്കുന്നതിനു വരെ ടൈം ടേബിള്‍ ! സ്നേഹിക്കാനുള്ള ടൈമായിക്കഴിഞ്ഞാല്‍ മോളെ വിളിച്ച് 'മോളെ...നീ അങ്ങു ക്ഷീണിച്ചു പോയീട്ടാ'
എന്നൊക്കെ പറഞ്ഞ് മുടിയില്‍ തടവിരുന്ന ജാനുവേടത്തി ആ ടൈം കഴിഞ്ഞാല്‍ 'പോയിരുന്ന് പഠിക്കെടി നശൂലമേ' എന്ന് പറഞ്ഞ് മോള്‍ടെ ചിറിക്ക് കുത്തി പറഞ്ഞയക്കും !

അങ്ങനെയിരിക്കെ,കുറെ കാലമായി പട്ടാളത്തിലായിരുന്ന ശേഖരേട്ടനു കാര്‍ഗില്‍ യുദ്ധസമയത്ത് പെട്ടെന്ന് ജാനുവേടത്തിയെക്കാണണം എന്നൊരു ഉള്‍വിളിയുണ്ടാകുകയും തോക്ക്, ഉണ്ട, യൂണിഫോം ഇത്രയം ​മാത്രം ബാക്കിവെച്ച് മറ്റെല്ലാ സ്ഥാവരജംഗമവസ്തുക്കളുമായി സധൈര്യം ജാനുവേടത്തിയുടെ അടുത്തേയ്ക്ക് വരുകയും ചെയ്തു. ഒരകന്ന ബന്ധുകൂടിയായ തൊട്ടപ്പുറത്തെ വീട്ടിലെ അശോകേട്ടനും പട്ടാളത്തില്‍ , അതും കാര്‍ഗിലില്‍ .
രാജ്യസ്നേഹം കാരണം പുള്ളി അവിടെയും ഭാര്യാസ്നേഹം കാരണം ശേഖരേട്ടന്‍ ഇവിടെയും !

ഒരു ദിവസം ഭാര്യാസമേതനായി പഴങ്കഞ്ഞി കുടിച്ചുകൊണ്ടിരുന്ന ശേഖരേട്ടന്‍ കാര്‍ഗിലില്‍ നിന്നും ഫോണ്‍ വന്നു.അശോകേട്ടന്‍ വെടിയേറ്റു മരിച്ചു ! ഈ വിവരം അശോകേട്ടന്റെ വീട്ടുകാരെ അറിയിക്കണം . എങ്ങനെ പറയും എന്നറിയാതെ വിഷമിച്ചു നിന്ന ശേഖരേട്ടനെ ജാനുവേടത്തി രക്ഷിച്ചു. പുള്ളിക്കാരി ഉടന്‍ തന്നെ അശോകേട്ടന്റെ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്ഥു. ഫോണെടുത്ത അശോകേട്ടന്റെ ഭാര്യയോട്,

"ടീ ശ്യാമളേ...പട്ടാളത്തീന്ന് വിളിച്ചിരുന്നു..പേടിക്കാനൊന്നുമില്ല..മ്മടെ അശോകേട്ടന്‍ മരിച്ചെന്ന്"

അപ്പുറത്തെ തലയ്ക്കല്‍ നിന്നും നിലവിളി ഉയര്‍ന്നപ്പോഴും പ്രശ്‌നം സിമ്പിളായിസോള്‍വ് ചെയ്ത ഭാവം ജാനുവേടത്തീടെ മുഖത്ത് ! ഇതാണു ജാനുവേടത്തി.

അശോകേട്ടന്റെ ബോഡി നാട്ടില്‍ കൊണ്ട് വന്നു. മന്ത്രിമാരും ലോക്കല്‍ നേതാക്കളുമുള്‍പ്പടെ എല്ലാ പേരും
അന്ത്യാന്‍ചലിയര്‍പ്പിക്കാനെത്തി. മക്കള്‍ക്ക് സൌജന്യ വിദ്യാഭ്യാസം , പഠിത്തം കഴിഞ്ഞാലുടനെ ജോലി, അശോകേട്ടന്റെ
ഭാര്യയ്ക്ക് ജോലി, വന്‍ സാമ്പത്തിക സഹായം തുടങ്ങി മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ കേട്ട് കണ്ണുതള്ളിപ്പോയ ജാനുവേടത്തി ആ തിരക്കിനിടയിലും അടുത്ത് നിന്നിരുന്ന ശേഖരേട്ടനെ നുള്ളിക്കൊണ്ടു പറഞ്ഞു,

'കണ്ടാ..കണ്ടാ..ഓരോന്ന് കിട്ടണ കണ്ടാ...നിങ്ങക്ക് യുദ്ധം കഴിയണ വരെ അവിടെക്കിടന്നാ പോരായിരുന്നോ മനുഷ്യേനേ" ദേ കിടക്കുന്നു ! ഇതാണു ജാനുവേടത്തി.

അശോകേട്ടന്‍ എന്ന അകന്ന ബന്ധു മരിച്ചതിന്റെ ഫോര്‍മാലിറ്റിയില്‍ മറ്റു പെണ്ണുങ്ങളോടൊപ്പം കൂടിയിരുന്ന് ജാനുവേടത്തിയും നിലവിളി തുടങ്ങി. പെട്ടെന്ന് സ്വന്തം വീട്ടിലെ കോഴി അവിടെ കറങ്ങി നടക്കുന്ന കണ്ട് ജാനുവേടത്തി കരച്ചില്‍ പെട്ടെന്ന് നിര്‍ത്തി. ഉടനെ മോളെ വിളിച്ചു,

"ടീ...നീ ഒന്നിങ്ങ് വന്നിരുന്ന് കരഞ്ഞേ..അമ്മ കോഴിയെ അടച്ചിട്ടിട്ട് ഇപ്പ വരാം " ഇതാണു ജാനുവേടത്തി.

അങ്ങനെ ഒരിക്കല്‍ അശോകേട്ടനു ആണ്ടു ബലിയിടാന്‍ തിരുവല്ലത്ത് അശോകേട്ടന്റെ വീട്ടുകാരോടൊപ്പം ശേഖരേട്ടനും ജാനുവേടത്തിയും പോയി.

ബലിച്ചോറുരുട്ടി കല്ലില്‍ വച്ച് കാക്ക അത് വന്നെടുക്കാന്‍ അശോകേട്ടന്റെ ഭാര്യയും മകന്നും വെയിറ്റ് ചെയ്യുന്നു.
ഒരു കാക്ക പറന്നു വരും , എടുത്തു എടുത്തില്ലാ എന്ന് പറഞ്ഞ് പറന്നു പോകും . വീണ്ടും വരും , തൊട്ടു തൊട്ടില്ലാന്ന് പറഞ്ഞ് വീണ്ടും പോകും . കുറെ തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ജാനുവേടത്തി ഇടപെട്ടു.

"ടീ...ശ്യാമളേ...നീ അവിടുന്നങ്ങ് മാറിക്കേടി...അശോകേട്ടനിപ്പഴും നിന്നെ പേടിയാ"

ഇതാണു ജാനുവേടത്തി എന്ന പട്ടാളം ജാനു. വായില്‍ തോനുന്നത് സ്ഥലവും കാലവും നോകാതെ പറയും .
ഈ ജാനുവേടത്തി മരിച്ചിട്ടിപ്പൊ 6 വര്‍ഷമാകുന്നു. ഇത് ഒരു സ്മരണ.

Thursday, December 31, 2009

എന്റെ ആദിപ്രേമം

'പിഴച്ചു പോയ കണക്കുകൂട്ടലുകള്‍ ...കര്‍മ്മഫലം എന്നു പറയുന്നതാവും കൂടുതല്‍ ശെരി..
അടിയേറ്റത് ആടി നില്‍ക്കുന്ന പത്തിയില്‍ തന്നെയായിരുന്നു..ചതഞ്ഞു, മനസ്സുമ്
ശരീരവും . ഉമ്മറക്കോലയില്‍ ക്ളാവ് പിടിച്ച ഒരോട്ടുപാത്രം പോലെ കിടക്കുമ്പോള്‍ പടിപ്പുര വാതില്‍ ആരോ കിരുകിരെ തുറന്നു....അമ്മ പിന്നെയും ....'

എനിക്കിങ്ങനെ ഒരു ഉള്‍വിളി തോന്നാന്‍ എന്താ കാരണം ? വഴിയേ മനസ്സിലാകും .

പത്താം ക്ളാസ്സ് കഴിഞ്ഞ് പ്രീ ഡിഗ്രിക്ക് ആര്‍ട്സ് കോളേജില്‍ പോയാല്‍ മതിയെന്ന് അമ്മ.അതുവേണ്ട,വീടിനടുത്തുള്ള എസ്. എന്‍ കോളേജ് മതിയെന്ന് ഞാന്‍. അങ്ങനെ വാദിക്കാന്‍ എനിക്ക് ന്യായമായ കാരണമുണ്ട്. പത്താം ക്ളാസ്സ് വരെ ബോയ്സ് സ്കൂളില്‍ പഠിച്ച എന്നെ സംബന്ധിച്ച് ആര്‍ട്ട്‌സ് കോളേജ് 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ,അവിടെല്ലാം കണ്ടന്‍ പൂച്ച' മാത്രവും എസ് എന്‍ കോളേജ് 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും , അവിടെല്ലാം പൂത്തമരങ്ങളും ' ആയിരുന്നു.

"അമ്മാ...ഇപ്പൊ എല്ലാ കോളേജിലും അടിയും ബഹളവുമാ...ഇതാവുമ്പൊ അടുത്തല്ലേ..ആ ഏലായ് വഴി ഓടിയിങ്ങു കേറാല്ലൊ" ഇതാണു എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ കണ്ടെത്തിയ ലൂപ് ഹോള്‍ .

അവസാനം അമ്മയെ ഒരു വിധം സമ്മതിപ്പിച്ച് എന്റെ വീടിനു തൊട്ടടുത്തുള്ള കോളേജിലേയ്ക് തന്നെ (എസ് എന്‍ കോളേജ്) തന്നെ ഞാന്‍ കാലെടുത്തു കുത്തിത്തിരിച്ചു.ആഹ, എത്ര മനോഹരം !ചുരിദാറും പട്ടു പാവാടകളിലും ചെല്ലക്കിളികളെ കണ്ടപ്പൊ തന്നെ കുളിരോട് കുളിരു.

ക്ളാസ്സില്‍ വലതു കാല്‍ വച്ചു കയറി.ഫസ്റ്റ് ഗ്രൂപ്പായിരുന്നതുകൊണ്ട് ആദ്യത്തെ പീരിയഡ് ഫിസിക്സായിരുന്നു. തുടക്കം മോശമായില്ല ! 'വാട്ട് ഈസ് വെലോസിറ്റി?' എന്ന സാറിന്റെ ചോദ്യത്തിനു 'തമ്പാനൂര്‍ പോലെ വലിയൊരു സിറ്റി' എന്ന് ഞാന്‍ ഉത്തരം പറയാതിരുന്നത് എനിക്ക് വെലോസിറ്റിയുടെ അര്‍ത്ഥം അറിഞ്ഞുകൂടാത്തതുകൊണ്ട് മാത്രമായിരുന്നു.ക്ളാസ്സില്‍ പൊട്ടിച്ചിരി. ഇതു പോലും അറിയാതെയാണോഡെയ് ഇവിടെ വന്നു ചാടിയത്' എന്നു പറഞ്ഞ് സാറും ചിരിയോടൊപ്പം കൂടി.മലയാളം മീഡിയം പടിച്ച എന്നെ ഇംഗ്ളിഷില്‍ ചോദ്യം ചോദിച്ച് ആസാക്കി.നാണവും മാനവും ആദ്യദിവസം തന്നെ പോയി ! ക്ളാസ്സ് കഴിഞ്ഞപ്പൊ ഒരു കുട്ടി എന്റെ അടുത്തു വന്നു.

"ഇയാള്‍ടെ പേരെന്താ?" ലവള്‍

'എന്റെ പേരു സസി, അപ്പൂപ്പന്റെ പേരു വിശാല്‍ , അമ്മൂമ്മേടത് റാണി. എന്തേ?'.പേരു ചൊദിക്കാന്‍ കണ്ട നേരം.

"ദീപക്ക് " ഞാന്‍ മൊഴിഞ്ഞു താഴെയിട്ടു..

"ഞാന്‍ സൌമ്യ...സൌമ്യ ക്രിഷ്ണന്‍ " അവള്‍ .ഞാന്‍ അതിനു ചോദിച്ചില്ലല്ലൊ ?

വെയിറ്റ് എ മിനുട്ട്, ചോദിക്കാമല്ലോ..ചോദിക്കണമല്ലോ.ബോയ്സ് സ്കൂളില്‍ കിടന്ന് നരകിച്ചതല്ലേ.ഹാജ്മോല വായിലിട്ട പോലെ എന്റെ സൈഡീന്നൊരു ഇക്കിളി ! പിന്നെ അവളോട് സംസാരിച്ചതില്‍ നിന്നും വെലോസിറ്റി എന്നു പറയുന്നത് സിറ്റിയൊന്നുമല്ലെന്നും അതു പ്രവേഗമാണെന്നും മനസ്സിലായി. അന്നു വീട്ടില്‍ ചെന്ന് ഇതവതരിച്ചപ്പോല്‍ ഉടന്‍ വന്നു അമ്മയുടെ ഓര്‍ഡര്‍ ,

"ടീ ദീപേ...ഇവനെ വിളിച്ചിരുത്തി രണ്ടക്ഷരം പറഞ്ഞുകൊട്"

"വേണ്ട വേണ്ട" ഞാന്‍ എതിര്‍ത്തു. ജീവന്‍ പോയാലും ചേച്ചി എനിക്കൊന്നും പറഞ്ഞുതരണ്ട എന്നു ഞാന്‍ വാശിപിടിക്കാന്‍ കാരണം എന്റെ കയ്യില്‍ തന്നെയുണ്ടായിരുന്ന ചില പാടുകളായിരുന്നു.അതെ, നഖക്ഷ്തങ്ങള്‍ !

ഞാനും ചേട്ടനും എപ്പോഴൊക്കെ അടികൂടിയാലും അതിലൊരു പങ്ക് ആവശ്യപ്പെടാതെ തന്നെ വാങ്ങുന്ന ഒരു പ്രത്യേക സ്വഭാവവൈചിത്ര്യം ചേച്ചിക്കുണ്ടായിരുന്നു. അതിനെല്ലാം പലിശയും പലിശയുടെ പലിശയും ചേര്‍ത്തുള്ള തിരിച്ചു തരലുകളാകുന്നു, ആ ക്ളാസ്സുകള്‍. പടിപ്പികുമ്പൊ ഷര്‍ട്ട് ഇടാന്‍ പാടില്ല. ഒരു കൈ എപ്പോഴും മേശപ്പുറത്തുണ്ടാവണം . പിന്നെ അങ്ങു തുടങ്ങുവല്ലേ. 'ദേ ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും 'എന്നു വിചാരിച്ചിരിക്കുന്നതിനിടയിലായിരുക്കും ചോദ്യം . സ്വാഭാവികമായും എന്റെ ഉത്തരം എപ്പോഴും ഒന്നായിരുക്കും 'അറിഞ്ഞൂടെച്ചീ'.

"എന്തോന്ന് ?" എന്നുള്ള ഒരു കാറലിനൊപ്പം ചേച്ചിയുടെ വിരള്‍ എന്റെ കക്ഷത്തിനു താഴെ , ട്രൈസെപ്സിനു മുകളിലുള്ള എന്റെ തൊലിയില്‍ പിടിമുറുക്കിക്കഴിഞ്ഞിരിക്കും . മൂത്രമൊഴിക്കാന്‍ മുട്ടി നില്‍ക്കുന്ന ട്രാഫിക് പോലീസുകാരന്‍ പൊരിവെയിലത്തു നിന്ന് കൈ വീശും പോലെ കയ്യും പൊക്കിപിടിച്ച്, ചേച്ചിയുടെ കൈ പോകുന്നിടത്തെല്ലാം ഞാന്‍ കൂടെ പോകും.വേണൊന്നുവച്ചിട്ടില്ല, പോയിപ്പോകുന്നതാ. അമ്മാതിരി പിടിയല്ലേ. ഒരു മിനിട്ടോളം നീളുന്ന എന്റെ സ്നേക്ക് ഡാന്‍സ് കഴിഞ്ഞു ചേച്ചി കഠിനാദ്ധ്വാനം വീണ്ടും തുടങ്ങുകയായി. അതായത് എന്നെ വല്ലതും പറഞ്ഞ് മനസ്സിലാഅക്കല്‍ ! ഇതെല്ലാം കണ്ട് 'ഞാന്‍ അടിച്ചുമാറ്റിയ മുട്ടായി നീ അടിച്ചുമാറ്റി തിന്നും ..അല്‍ട്രാ..നിനക്കിങ്ങനെ തന്നെ വരണം ' എന്ന ഭാവത്തില്‍ ഇളിച്ചോണ്ട് നില്‍ക്കുന്ന ചേട്ടനോട് 'നിന്നോടും കൂടിയാ...ബുക്കെടുത്തോണ്ട് ചെല്ല്..അവള്‍ടടുത്തോട്ട്' എന്നമ്മ പറയുന്നതോടെ ചേട്ടന്റെ മുഖത്തെ ചിരിബള്‍ബ് പെട്ടെന്നു ഫ്യൂസ് ആകും ! പിന്നെ കാണുന്ന രംഗം , ഞാനും ചേട്ടനും വിതൌട്ട് ഷര്‍ട്ടില്‍ .ചേട്ടന്റെ വലതു കൈയ്യും എന്റെ ഇടതു കൈയ്യും മേശപ്പുറത്ത്.നടുക്കിരിക്കുന്ന ചേച്ചി ഞങ്ങളോട് ഒരുമിച്ച് ചോദ്യങ്ങള്‍ ചോദിക്കും .ഒരുമിച്ചു നുള്ളും . നുള്ളു ഏറ്റുവാങ്ങിക്കോണ്ടിരിക്കുമ്പ്പോള്‍ ഞാനും ചേട്ടനും മുഖത്തോട് മുഖം നോക്കി ഉമ്മ വയ്ക്കാന്‍ വരുന്ന പോലെ ചുണ്ടും കോട്ടി,കണ്ണും തള്ളി നവരസങ്ങള്‍ മാറി മാറി ട്രൈ ചെയ്ത് ചേച്ചിയുടെ കയ്യില്‍ കിടന്നാടും . ഹൌ...

അങ്ങനെ ചേച്ചിയുടെ പരിശ്രമഫലമായി എന്റെ കയ്യിലെ തൊലിക്ക് ഓപ്പോസിറ്റ് പ്രപ്പോഷനില്‍ എനിക്ക് ബുദ്ധി കൂടിവരികയും ഞാന്‍ ഫിസിക്സ് ക്ളാസ്സിലെ ഒരുവിധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞ് തുടങ്ങുകയും ചെയ്തു.മുടങ്ങാതെ മോണിങ്ങ്‌വാക്കിനു പോകുന്ന ഞൊണ്ടിക്കാലനു തോന്നുന്ന ഒരുതരം അഹങ്കാരം എനിക്കും തോന്നിത്തുടങ്ങി.

ഒരു ദിവസം ക്ളാസ്സില്‍ ഉത്തരങ്ങള്‍ പറയാന്‍ മുട്ടി നിന്ന എന്നോട് അടുത്തിരുന്ന ഉല്ലാസ്,

"ഡെയ്...അവള്‍ നിന്നെ തന്നെ നോക്കാന്‍ തുടങ്ങീട്ടു കുറെ നേരായി..."

"ആരാ?" ഞാന്‍

"ആ സൌമ്യ.." ലവന്‍

"നീ എങ്ങനെ കണ്ടു ?" ഞാന്‍

"ഹി ഹി...ഞാന്‍ അവളെത്തന്നെ നോക്കിയിരിക്കുവായിരുന്നെഡെയ്" ലവന്‍

ഞാന്‍ പതുക്കെ സാറിന്റെ ചോദ്യങ്ങള്‍ അവഗണിച്ച് കണ്ണു ഇടത്തോട്ട് മാക്സിമം ട്യൂണ്‍ ചെയ്തു നോക്കി.
ശരിയാ. അവള്‍ ഇങ്ങോട്ട് നോക്കുന്നുണ്ട്.പക്ഷെ ആരെയാ എന്നറിയാന്‍ ,എന്റെ അപ്പോഴത്തെ പോസില്‍ മനസ്സിലാക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു.

"ഡെയ്...അവള്‍ക്ക് നിന്നോടൊണ്ട്.." ഉല്ലാസ്

"എന്ത്,,?" എനിക്കൊന്നുമറിയില്ല !

"ലവ്വ്...തന്നളിയാ...നീ രക്ഷപെട്ടു.." എന്നെക്കാളും സന്തോഷം അവനു.

"തന്നെ !"

ഞാന്‍ ആരും ശ്രദ്ധിക്കാത്തവിധം കാക്ക തല ചരിക്കുന്നപോലെ ചരിച്ചു നോക്കി. പെട്ടെന്ന്, 'ടക്' എന്ന ശബ്ദത്തില്‍ നെന്‍ചിലെന്തോ വന്നുകൊണ്ടു. അമ്മേ ചോര,സോറി..ചോക്ക്.

"എവിടാടോ നോക്കിയിരിക്കുന്നത് ? " കയ്യില്‍ ചോക്കുപൊടിയുമായി സാര്‍ .

"പുറത്തൂടെ ആരോ പോയി" ഞാന്‍

"ആരുടെ പുറത്തൂടെ?" സാര്‍ ഗോള്‍ അടിച്ചു(സ്കോര്‍ 1-0)

"വെളീലൂടെ ആരോ പോയി സാര്‍ " ഞാന്‍ കുനിഞ്ഞു.

"അകത്തിത്രയും പേരു പോരാഞ്ഞിട്ടാണൊ ? ഇവിടെ ശ്രദ്ധിച്ചിരി" സാര്‍ ക്ളാസ്സ് തുടങ്ങി, ഐ മീന്‍ , കണ്ടിന്യൂ ചെയ്തു.

എരിതീയില്‍ എണ്ണയൊഴിക്കാനെന്ന പോലെ ആ വര്‍ഷത്തെ കൃസ്മസിനു അവള്‍ , എന്റെ സ്വന്തം സൌമ്യ,എനിക്കൊരു കാര്‍ഡ് തന്നു.'വീട്ടിലെത്തിയിട്ട് നോക്കിയാല്‍ മതി' എന്നു പ്രത്യേകം പറഞ്ഞതിനാല്‍ ഞാന്‍ അതപ്പൊ തന്നെ തുറന്നു !

തുടക്കം 'ഡിയര്‍ ദീപക്ക്'. ഹൊ, ഞാന്‍ അവള്‍ക്ക് ഡിയറായി! നീ ഒന്നു മൂളിയാല്‍ ഞാന്‍ ഡിയറല്ല, പുലിയാവാനും തയ്യാര്‍ !അതിനു താഴെ വലിയൊരു ഹാര്‍ട്ടിന്റെ പടം .താഴെ 'ഹാപ്പി കൃസ്മസ്'.

ശെടാ..ഇതിപ്പൊ കണ്‍ഫ്യൂഷനായി. ഇതിലൊന്നും ക്ളിയറായി പറഞ്ഞിട്ടില്ല.ഞാന്‍ അത് ഉല്ലാസിനെ കാണിച്ചു.

"ഡെയ്...അതുതന്നെ...അവള്‍ക്ക് പറയാന്‍ വയ്യാത്തോണ്ടാവും " അവന്‍

"ഇതെങ്ങനാ ഒന്നു ഉറപ്പിക്കാ?" എന്റെ ഹൃദയത്തിന്റെ മിടിപ്പ് ഡിജിറ്റല്‍ ഡോള്‍ബിയില്‍ കേള്‍ക്കാം .

"ടാ കോപ്പെ...എഴുതണം ഒരെണ്ണം ...ഒരു ലെറ്റര്‍ ...എന്നിട്ടവള്‍ക്ക് കൊടുക്കണം ... അവളതെന്താന്നു ചോദിക്കാതെ വാങ്ങിയാല്‍ നിനക്കുറപ്പിക്കാം " ഭയങ്കരന്‍ !

അന്ന്, രാത്രിയുടെ ഗന്ധര്‍വയാമത്തില്‍ എന്റെ വിരളുകള്‍ അക്ഷമം ചലിച്ചുകൊണ്ടിരുന്നു.

'പ്രിയപ്പെട്ട സൌമ്യേ....

എങ്ങനെ പറയണം എന്നറിയില്ല...അറിയാമെങ്കിലും പറയാന്‍ ധൈര്യവുമില്ല...അതുകൊണ്ടാ എഴുതുന്നത്..തന്നെ ആദ്യം കണ്ടപ്പോഴേ..ഇപ്പോഴും അതെ...സത്യം പറഞ്ഞാല്‍ കാണുമ്പോഴൊക്കെ എനിക്കെന്തരോ ഒരിത്...നിനക്കോ..?? ചോദിക്കുന്നില്ല...തനിക്കും അങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയാം ..പിന്നെ, തനിക്കാ റോസ് ചുരിദാര്‍ നല്ല പോലെ ചേരും കേട്ടോ...എഴുതിയാല്‍ തീരില്ല..അത്രയ്ക്കുണ്ട്..സത്യം ..ഇതിനിടയില്‍ നിന്നോടുള്ള അത് മൂത്ത് നിനക്കു വേണ്ടി ഞാന്‍ ഒരു കവിതയും എഴുതിക്കളഞ്ഞു...

"കിട്ടി കിട്ടി നിന്‍ കാര്‍ഡ് കിട്ടി
കാര്‍ഡ് തുറന്നപ്പൊ ഞാനൊന്ന് പൊട്ടി
ഹൊയ്....ഹൊയ് ഹൊയ്....(ഹമ്മിങ്ങ്)"

ബാക്കി ഞാന്‍ തരം പോലെ പാടിക്കേള്‍പ്പിക്കാം.ഇതിനു മറുപടി വേണമെന്നില്ല...നാളെ ഞാന്‍ ലന്‍ച് കൊണ്ടുവരും .ഇഷ്ടമാണേല്‍ താനത് വാങ്ങണം ..തന്റെ ലന്‍ച് എനിക്കും തരണം .തനിക്ക് സമ്മതമാണേല്‍....

എന്ന് തുടിപ്പോടെ...
ദീപക്ക്.'

ഇത്രയുമായപ്പൊ ഒരു സമാധാനമായി.നാളെ ഞാനിതവള്‍ക്ക് കൊടുക്കും . അന്നു രാത്രി സ്വപ്നത്തില്‍ ഞാനും ലവളും ഡ്യുയറ്റും പാടി മരങ്ങളുടെ ഇടയില്‍ കൂടി ഓടെടാ ഓട്ടം.സത്യനെയും രാഗിണിയെയും വെള്ളത്തില്‍ തള്ളിയിട്ട് ഞങ്ങള്‍ പെരിയാറിന്റെ ബാക്കി പാടി.തുഴഞ്ഞ് തുഴഞ്ഞ് നേരെ ഗുരുവായൂരിലിറങ്ങി കൊച്ചിനു ചോറു കൊടുത്തു !

പിറ്റേ ദിവസം കോളേജിലെത്തിയുടനെ ഞാന്‍ ലെറ്ററെടുക്കാന്‍ ഫിസിക്സ് ബുക്ക് തുറന്നു. വാട്ട് ദ ഹെല്‍ ? ലെറ്റര്‍ കാണുന്നില്ല.ആലോചിച്ചപ്പൊ മനസ്സിലായി, ലെറ്റര്‍ ലാബ് ബുക്കിന്റെ അകത്താ വച്ചത്.ഇന്നു ലാബില്ല, സോ ബുക്കെടുത്തതുമില്ല.

പ്ളാന്‍ ചീറ്റിയതിനാല്‍ അന്നവള്‍ക്കുവേണ്ടി മാത്രം ഞാന്‍ ചുമന്നു കൊണ്ടുവന്ന ലന്‍ച്, എനിക്കൊറ്റയ്ക്ക് കഴിക്കേണ്ടി വന്നു.(അന്നാദ്യമായാ ഞാന്‍ ലന്‍ച് കൊണ്ടു പോകുന്നെ!).തുറന്ന ലന്‍ച് ബോക്സിനുള്ളിലിരിക്കുന്ന ചപ്പാത്തി അവളുടെ മുഖം പോലെ ! ഒരല്‍പം ടൊമാറ്റോ കറിയും കൂടിയായപ്പോള്‍ അവളുടെ മുഖം നാണം കൊണ്ട് ചുവന്ന പോലെ ! സഹിക്കോ ? പിന്നെ ഞാനങ്ങ് കടിച്ച് കീറുവല്ലായിരുന്നോ..

ഉച്ചകഴിഞ്ഞ് ആദ്യത്തെ ക്ളാസ്സില്‍ തന്നെ ഞാന്‍ ധ്യാനം തുടങ്ങി. ഒരു രക്ഷയുമില്ല, ജനാലയില്‍ കൂടി നല്ല കാറ്റുകൂടി അടിച്ചപ്പൊ എല്ലാം പെട്ടെന്ന് നേരെയാവുകയും എന്റെ കഴുത്ത് വളഞ്ഞ് താടി നെന്‍ചില്‍ മുട്ടുകയും ചെയ്തു.ദേ വീണ്ടും അവള്‍ ! അവള്‍ ലന്‍ചിനുകൊണ്ടു വന്ന രണ്ട് മത്തി പൊരിച്ചതില്‍ ഒന്നെനിക്ക് തരുന്നു.

"ടാ ഇരുന്നു തൂങ്ങാതെ" മത്തി വായില്‍ പിടിച്ചിരുന്ന എന്നെ ഉല്ലാസ് ഉണര്‍ത്തി.

ഞെട്ടിയെണീറ്റ് ആരാ എന്താ എവിടാന്നൊക്കെ മനസ്സിലാക്കാന്‍ തുടങ്ങിയതേയുള്ളു, ആരുടെയോ ശബ്‌ദം ,

"എല്ലാരും ഈ പ്രോബ്ളം ചെയ്തെ"

ആഹ, അപ്പൊ സാറായിരുന്നു. ബോര്‍ഡ് നോക്കിയപ്പൊ മാത്സ് ക്ളാസ്സാണെന്നും മനസ്സിലായി.

ബോര്‍ഡിലുള്ള പ്രോബ്ളം ചെയ്തു തുടങ്ങി, അതെനിക്കൊരു പ്രോബ്ളമാകുമെന്നു തോന്നിയപ്പൊ ഞാന്‍ പാതി വഴിയില്‍ പരിപാടി നിര്‍ത്തി.

"ഡെയ്..വീക്ക് വച്ച് കൊട്..." ഉല്ലാസ്.

"ആര്‍ക്ക്?" ഞാന്‍

"എന്ത്?" ലവന്‍

"ആര്‍ക്കിട്ട് വീക്കുന്ന കാര്യാടാ?" ഞാന്‍

"ഞാനീ പ്രോബ്ളത്തില്‍ വീക്കും മന്തും വച്ച് കാല്‍കുലേറ്റ് ചെയ്യുന്ന കാര്യാ പറഞ്ഞെ...നീ ചാച്ചിക്കൊ..അതാ എനിക്ക് നല്ലത്" ലവന്‍ .

പിന്നേ അവന്റെ ഒരു കണക്ക് ? ഈ കണക്കൊക്കെ എന്നാ ഉണ്ടായെ?

അന്നു വൈകുന്നേരം ,"സൌമ്യ നാളെ വരില്ലേ..? ഒരൂട്ടം തരുന്നുണ്ട്" എന്നവളോട് പറഞ്ഞ് നാളെ കൊടുക്കാം എന്ന പ്ളാനില്‍ ഞാന്‍ വീട്ടിലേയ്ക്ക് തിരിച്ചു.

"അമ്മാ...വെള്ളം വേണം " കോളേജില്‍ നിന്നു വീട്ടിലെത്തിയാല്‍ എന്റെ സ്ഥിരം പല്ലവി.

"ഹ..കാമുകന്‍ വന്നോ ?ഇരി കാമുകാ.... ടീ..ദീപേ...അവനു രണ്ട് ഗ്ളാസ്സ് വെള്ളം കൊടുത്തേയ്ക്ക്..തുടിക്കുവായിരിക്കും ... പാവം " അമ്മയുടെ ശബ്‌ദം. പുറകെ അമ്മയുടെ രൂപവും .

ഞാന്‍ ചുറ്റും നോക്കി.വീട് എന്റേതു തന്നെ,അമ്മാ....യെസ്, ഷി ഈസ് ആള്‍സൊ മൈന്‍ ...പിന്നിവിടിപ്പെന്താ..??എനിക്കാകെ ഒരു പന്തികേട് തോന്നി. ഇന്നലെവരെ 'ഹാ..കിളയ്ക്കാന്‍ പോയിട്ടുവന്നോ' എന്ന് ചോദിച്ചിരുന്ന അമ്മ ഇന്നു പെട്ടെന്ന് എന്താ ഇപ്പൊ ഇങ്ങനെ ! നെഞിന്റെ ഇടത്തൂന്ന് ഒരു സാധനം കൊള്ളിയാന്‍ പോലെ കേറി തലച്ചോറിലിരുന്ന് മുഴങ്ങി..കാമുകന്‍ ...കാമുകന്‍ ...!ഞാന്‍ അറിയാതെ ഇരുന്നു പോയി.

ബാഗ് സൈഡില്‍ വച്ചു, ചുറ്റും നോക്കി.

"കാമു വന്നോ ?" നോക്കിയപ്പൊ പത്തറുപത് വയസ്സുള്ള എന്റെ സ്വന്തം അമ്മൂമ്മ !

ഞാന്‍ പതിയെ വിയര്‍ത്തു തുടങ്ങി.

"ടാ കാമുകാ..നിനക്കീ ചുരിദാര്‍ ഇഷ്ടാണോ ?" ഒരു കറുത്ത ചുരിദാറും പിടിച്ച് ചേച്ചി.കറുത്ത ചുറിദാറായിരുന്നു മുന്നിലെങ്കിലും എന്റെ കണ്ണില്‍ പെട്ടെന്ന് റോസ് കളര്‍ നിറഞ്ഞു.

അമ്മൂമ്മ വെള്ളം കൊണ്ടുവന്നു.വാങ്ങി കുടിക്കുന്നതിനിടയില്‍ ഞാന്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു. ഇനി അടുത്തതെവിടുന്നാണാവോ ?

"ഹൊയ് ഹൊയ് ഹൊയ്..." മൂളിപ്പാട്ടും പാടി ചേട്ടനും വന്നു.

"ഇപ്പൊ എങ്ങനെ ഉണ്ട് കാമുകന്റെ തുടിപ്പ്" അമ്മ വീണ്ടും .( തുടിപ്പ് ??!!)

ഈശ്വരാ എത്രയോ ഇടി മാറിവീഴുന്നു.എത്രയോ സ്ഥലത്ത് ഭൂമി കുലുങ്ങുന്നു..എന്നിട്ടും ദീപാനിവാസില്‍ മാത്രം ഇതൊന്നും ....

ഞാന്‍ പതുക്കെ മുറിയില്‍ കയറി. തലപെരുക്കുന്നു. ഞാന്‍ പ്രേമിക്കാന്‍ പോകുന്ന കാര്യം അവളോട് പറയുന്നതിനു മുന്നെ ഇവരെങ്ങനെ അറിഞ്ഞു ? എനിക്ക് പെട്ടെന്നുത്തരം കിട്ടി.ഞാന്‍ ഫിസിക്സ് ബുക്കെടുത്തു. ഇല്ല..ആ ലെറ്റര്‍ അതിലില്ല...പോയി എല്ലാം പോയി...എനിക്കെല്ലാം മനസ്സിലായി. ചേച്ചി എന്റെ ഫിസിക്സ് ബുക്കെടുത്തുകാണും .സ്വന്തം അനിയന്റെ പ്രേമലേഖനം കണ്ടു കാണും . ഞാന്‍ റൂമിന്റെ ഡോര്‍ അടച്ചു.ബിരിയാണിയുടെ അടിയിലെവിടെയോ കിടക്കുന്ന അച്ചാറിനെപ്പോലെ എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു.സകലതും തകര്‍ന്ന് ഞാന്‍ പതുക്കെ ബെഡില്‍ വീണു.പണ്ടെവിടെയോ കേട്ട മോഹന്‍ലാലിന്റെ ഡയലോഗ് ഒരു ആവശ്യവുമില്ലാതെ മനസ്സിലെത്തി,

'പിഴച്ചു പോയ കണക്കുകൂട്ടലുകള്‍ ...കര്‍മ്മഫലം എന്നു പറയുന്നതാവും കൂടുതല്‍ ശെരി.. അടിയേറ്റത് ആടി നില്‍ക്കുന്ന പത്തിയില്‍ തന്നെയായിരുന്നു..ചതഞ്ഞു, മനസ്സും ശരീരവും . ഉമ്മറക്കോലായില്‍ ക്ളാവ് പിടിച്ച ഒരോട്ടുപാത്രം പോലെ കിടക്കുമ്പോള്‍ പടിപ്പുര വാതില്‍ ആരോ കിരുകിരെ തുറന്നു....അമ്മ പിന്നെയും ....'

"മോനേ കാമൂ...വന്നു ചോറുണ്ണ്..."

********************************************************************************

രാത്രി ഊണു കഴിക്കാനിരുന്നപ്പൊ ഒരു വലിയ പൊട്ടിച്ചിരിയില്‍ ഞങ്ങളിതൊതുക്കി.ഇപ്പോഴും ആരോടെലും ഇഷ്ടം തോന്നിയാല്‍ അപ്പൊ മനസ്സില്‍ ആ വിളി വരും "മോനേ കാമൂ"

Monday, December 28, 2009

പുലിയെ പിടിച്ച എലി

രാത്രി ചന്ദ്രന്‍ ഒളിഞ്ഞും തെളിഞ്ഞും സീന്‍ പിടിക്കുന്ന സമയം.

ടിവിയില്‍ ഓം നമശിവായ നടക്കുന്നു.ഭസ്‌മാസുരന്‍ ശിവനെ ഓടിക്കുന്നു. ഒരേ ഇരുപ്പിനിരുന്നു ധ്യാനിച്ചതു കൊണ്ടാവും ശിവനു സ്പീഡ് പോരാ.ഭസ്‌മാസുരന്‍ വച്ചു പിടിക്കുന്നു.ഇതുകാണാന്‍ അടുക്കളയില്‍ നിന്നും ഊണു കഴിഞ് വാ 'കൊപ്പ്‌ളിക്കാന്‍ ' കൊണ്ട വെള്ളം തുപ്പിക്കളയാതെ 'ശിവനെ തൊടോന്തോ?' എന്ന് ടെന്‍ഷനടിച്ച് വന്ന ചേച്ചി, ടിവിയുടെ മുന്നിലെത്തിയും 'കിയോ'ന്ന് വിളിച്ച് ഒരു ചാട്ടം ചാടിയതും ഒരുമിച്ചായിരുന്നു !

'തൊട്ടില്ലെടി..നീ കിടന്നു വിളിക്കാതെ' എന്നു പറഞ്ഞ അമ്മയെ നോക്കി 'എലിയമ്മ...' എന്നു പറഞ്ഞൊരൊറ്റ കരച്ചില്‍ .

"ഏല്യാമ്മേ ? ഏതേല്യാമ്മ ?" മാതാശ്രീയ്ക്ക് ടെന്‍ഷനായി.

"എലി...എന്റെ കാലിനടുത്തൂടി..." ചേച്ചി വിതുമ്പുന്നു.

അപ്പോഴേയ്ക്കും ടിവിയില്‍ ശിവന്‍ , ഓടിച്ചെന്ന് വിഷ്‌ണുവിന്റെ പിറകില്‍ ഒളിച്ചിട്ട് 'ഇനി തൊട്രാ' എന്ന പോസിലേയ്ക്ക് മാറിക്കഴിഞ്ഞിരുന്നു.ഞങ്ങളുടെ എല്ലാപേരുടെയും ശ്രദ്ധ ചേച്ചിയില്‍ .

"എവിടെയാടി എലി?" അമ്മ

"ദോണ്ടെ അതുവഴി ഫോയി" ഏങ്ങലടിച്ചുകൊണ്ട് ചേച്ചി.

ചേച്ചി ഇങ്ങനെയാ. നല്ല പോലെ കരയുന്നതിന്റെ ഒരഹങ്കാരവും കാണിക്കില്ല. പക്ഷെ നിര്‍ത്താതെയുള്ള ആ ഏങ്ങലടി 'ടാ കണ്ണാ...നിന്റെ ചേച്ചിയെ...ആ എലി !' എന്നെന്നോട് പറഞ്ഞുകൊണ്ടിരുന്നു.ഹെന്ത് ! ഒരു നരുന്ത് എലി, എന്റെ ചേച്ചിയെ പേടിപ്പിച്ചെന്നോ..?? ഞാന്‍ ചാടിയെണീറ്റു,

"എവിടെ എലി ? എങ്ങോട്ട് പോയി?" വാട്ട് ദ ഹെല്‍ !! ഞാന്‍ പറയാനിരുന്ന ഡയലോഗ് മറ്റെവിടുന്നോ കേള്‍ക്കുന്നു ?

നോക്കുമ്പൊ എന്റെ സ്വന്തം ച്യേട്ടന്‍. എന്നെപോലെ ചേട്ടനും സഹോദരസ്നേഹം ആളിക്കത്തിയതുകൊണ്ട് എനിക്ക് റോള്‍ എടുക്കാന്‍ പറ്റിയില്ല.നീല കളര്‍ നിക്കറിട്ടു ചാടിയെണീറ്റ ചേട്ടനു പിന്നാലെ ചേച്ചിയും അമ്മയും എലിയെ തപ്പാന്‍ പോയപ്പോള്‍ , കറുത്ത നിക്കറുമിട്ട് ഞാന്‍ കസേരയില്‍ ചേച്ചിയുടെ 'നീയാണോടാ അനിയന്‍ ? നിന്നെയാണോടാ ഞാന്‍ സ്നേഹിച്ചത് ?' എന്നര്‍ത്ഥത്തിലുള്ള നോട്ടം താങ്ങാനാകാതെ ഇരുന്നു.

"ഇവിടെയൊന്നുമില്ല" അടുക്കളയിലും സ്റ്റോര്‍ റൂമിലുമൊക്കെ എലിയ തപ്പി പരാജയമടഞ്ഞിട്ടും വീരനായകപരിവേഷത്തില്‍ ചേട്ടന്‍ .

"എന്നാലും അതു ഫ്രണ്ട് ഡോര്‍ വഴിയാ വന്നെ" അമ്മ

"ഓ കെ, നാളെ പിടിക്കാം " ചേട്ടന്‍

പിറ്റേന്നു രാത്രി എലിയെ എങ്ങനെ പിടിക്കാം എന്നുള്ള കൂലംകഷമായ ചര്‍ച്ച.എലിക്കെണി ? 'വേണ്ട,മുന്പു വച്ച തേങ്ങയൊക്കെ എലി എടുത്തോണ്ടുപോയി ചമ്മന്തി അരച്ചു' എന്നു അമ്മ. പിന്നെ ? ചേട്ടനും ചേച്ചിയും അമ്മയും കൂടി ആഞ്ഞാഞ്ഞ് ആലോചിക്കുന്നതിനിടയില്‍ ആരും എന്നെ മൈന്‍ഡ് ചെയ്യുന്നില്ല.ഞാനും ചേച്ചീടെ അനിയനല്ലേ ? ചേച്ചിയെ കടിച്ച എലി എന്റെയും ശത്രുവല്ലെ? എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവര്‍ക്കു ചുറ്റും ശൂളമടിച്ചും തലയില്‍ ചൊറിഞ്ഞും കറങ്ങി എന്റെ സാനിദ്ധ്യമറിയിക്കാന്‍ ശ്രമിച്ചു.

ചര്‍ച്ചയുടെ ഒടുവില്‍ രണ്ടുമൂന്നു ദിവസം ക്ഷമിക്കാനും ആ സമയം കൊണ്ട് എലിയുടെ റൂട്ട് മാപ് മനസ്സിലാക്കാനും തീരുമാനമായി.ആദ്യദിവസം തന്നെ, എലി ഫ്രണ്ട് ഡോറിനടിയില്‍കൂടി നേരെ നിലവിളക്ക് വയ്ക്കാനുപയോഗിച്ചിരുന്ന
പലകയുടെ അടിയില്‍ കയറുമെന്നും അവിടെ നിന്നും ശൂ ന്നു പറഞ്ഞ് നേരെ അടുക്കളയില്‍ കയറുമെന്നും മനസ്സിലായി.അമ്മയും ചേച്ചിയും ചേട്ടനും കൂടി വീണ്ടും കൂലംകഷമായ ആലോചന.

ചേട്ടന്റെ മാസ്റ്റര്‍ പ്ളാന്‍ ഇങ്ങനെ :

"എലി ഫ്രണ്ട് ഡോറില്‍ നിന്നും പലകയുടെ അടിയിലെത്തിയാല്‍ ഒരാള്‍ പെട്ടെന്ന് ഫ്രണ്ട് ഡോറിന്റെ അവിടെ ചെന്ന് നില്‍ക്കണം . ഒരാള്‍ അടുക്കളയിലേയ്ക്കുള്ള വഴിയിലും . വഴി ബ്ളോക്കായി എന്നു മനസ്സിലാക്കിയ എലി 'ശെടാ,ഇന്നലെ അതു മുഴുവന്‍ തിന്നേണ്ടതായിരുന്നു' എന്നാലോചിച്ച് ഡെസ്പായി വന്ന വഴിയെ തിരിച്ച് പോകാന്‍ ഫ്രണ്ട് ഡോറിലേയ്ക് തിരിയുമ്പൊ ചെരുപ്പൊ കമ്പോ കൊണ്ട് അടിക്കണം "

ചേട്ടന്‍ ഇതു പറഞ്ഞ് കഴിഞ്ഞപ്പൊ 'ഐ ആം പ്രൌഡ് ഓഫ് യു മൈ ബ്രദര്‍ ' എന്ന ഭാവം ചേച്ചിക്കും
'നീയാണ്ട്രാ ശെരിക്കും നിന്റച്ചന്റെ മോന്‍ ' എന്ന ഭാവം അമ്മയ്ക്കും . അപ്പോഴും എന്നെ കൂട്ടീട്ടേയില്ല.പക്ഷെ ദൈവം എന്റെ കൂടെയായിരുന്നു. ഈ ഓപെറേഷന്‍ നടത്താന്‍ രണ്ട് പേര്‍ വേണം . ഒരാള്‍ ചേട്ടന്‍ തന്നെ. മറ്റൊരാള്‍ ? ഇതുതന്നെ അവസരം .ഞാന്‍ എഴുന്നേറ്റ് ഒന്നു ഞെളിഞ്ഞ്, കയ്യിലെ ഞൊട്ടയൊക്കെ ഒടിച്ച് നിന്നു. എല്ലാരും എന്നെ നോക്കി.അതെ, അതില്‍ ഞാനും അംഗമായി.

അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. സമയം രാത്രി പത്തര.ഒന്‍പതര മുതല്‍ എലിയെ വെയിറ്റ് ചെയ്ത് ബോര്‍ അടിച്ച ചേട്ടന്‍ 'ടാ, എലിയെ വിശ്വസിക്കാമോ?' എന്ന ഭാവത്തില്‍ എന്നെ നോക്കി.

പക്ഷെ ചേട്ടന്റെ സംശയം വേണ്ടാത്ത സ്ഥാനത്താക്കിക്കൊണ്ട് ലവന്‍ വന്നു, ദീപാ നിവാസാകെ ഇളക്കിമറിക്കാന്‍ ,സാഗര്‍ എലിയാസ് ജാക്കി എന്ന യെലി ! കണ്ണടച്ചുതുറക്കും മുമ്പെ ഫ്രണ്ട് ഡോറിനടിയില്‍ നിന്നും പലകയുടെ അടിയിലേയ്ക്ക്.ചേട്ടന്‍ അടുക്കളയുടെ വഴിയില്‍ സ്ഥാനം പിടിച്ചു. ഞാന്‍ ഫ്രണ്ട് ഡോറിനടുത്തും. ചേട്ടന്റെ ബുദ്ധി അപാരം ! പലകയുടെ അടിയില്‍ നിന്നും അടുക്കളയിലേയ്ക്ക് ഓടാനാഞ്ഞ എലി ചേട്ടന്റെ ക്രൂരമായ ചിരി കണ്ട് ഡെസ്പായി തിരിച്ച് പലകയുടേ അടിയില്‍ . ഇനി എന്റെ ഊഴം .ഏതു സമയത്തും ഇങ്ങോട്ട് വരാം .ഞാന്‍ എന്റെ കയ്യിലിരുന്ന പാരഗണ്‍ ചെരുപ്പ് മുറുകെ പിടിച്ചു. പലകയുടെ വെളിയില്‍ എലിയുടെ തലകണ്ടതും ഞാന്‍ എറിഞ്ഞു.ചീറ്റിപോയി. എലി പെട്ടെന്നകത്തേയ്ക്ക് വലിഞ്ഞതിനാല്‍ കൊണ്ടില്ല. ഇപ്പൊ എന്റെ കയ്യിലൊന്നുമില്ല. അടുത്തതെന്തെങ്കിലും എടുക്കും മുന്നെ എലി പലകയുടെ അടിയില്‍ നിന്നും നേരെ ഫ്രണ്ട് ഡോറിലേയ്ക്ക് ഒരു ശൂ! എന്റെ ചേച്ചിയെ പേടിപ്പിച്ച എലിയെ മുന്നില്‍ കണ്ട എന്റെ കണ്ണില്‍ തീ ! ഞാന്‍ ചെരുപ്പ് കിടന്ന വലതുകാല്‍ കൊണ്ട് ആഞ്ഞു ചവിട്ടി. 'ഓടുന്ന എലിയ്ക്കും ഒരു മുഴം മുന്നെ' എന്നാരും പറഞ്ഞു കേട്ടിട്ടില്ലാത്തതിനാല്‍ ചവിട്ട് കൊണ്ടത് എലിയുടെ വാലില്‍ .'നീ എന്റെ ട്രേഡ് സെന്ററില്‍ ചവിട്ടും , അല്‍ട്രാ'എന്ന ഭാവത്തില്‍ അത് തിരിഞ്ഞൊരൊറ്റ കടി !

'കിയോ' എന്നുള്ള ഒരു വിളിയോടെ എന്നെ കണ്ണിലെ തീ കണ്ണീര്‍ കാരണം അണഞ്ഞു പോയി.എലി അതിന്റെ പാടിനു പോയി. ഞാന്‍ കാലില്‍ നോക്കി. തള്ളവിരളിനെ നഖത്തിനിടയില്‍ നിന്നും രക്തം !

"അമ്മാ...ഹെലി കടിച്ച്" ഞാന്‍

"ഓടിപ്പോയി കഴുകെടാ" അമ്മ.

ഞാന്‍ ഓടി പൈപ്പിനടുത്ത് പോയി.ടാപ് തുറന്നു.പാവം , പൈപ്പിനു വികാരം തീരെ കുറവ്.നൂലുവലിച്ച പോലെ
വെള്ളം ! ഒടുവില്‍ ഒരു വിധം കാലുകഴുകി തിരിച്ച് വന്ന എന്നോട് അമ്മ,

"ടാ...ഓടി അച്ചമ്മേടേ അടുത്തുപോ...അച്ചമ്മയ്ക്കറിയാം മരുന്ന്" ഞാന്‍ ഓടി, എന്റെ വീടിനു തൊട്ടപ്പുറത്തുള്ള അച്ചമ്മയുടെ അടുത്തേയ്ക്ക്.

അച്ചമ്മയെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു.അച്ചമ്മയുടെ മരുന്ന് കേട്ട് ഞാന്‍ ഞെട്ടി.ഇപ്പൊ തന്നെ പോയി മുരിങ്ങാമരത്തില്‍ കടിക്കണമത്രെ, അതും ..അതും ...ഉടുതുണിയില്ലാതെ! ആരോടും പറയരുതെന്നും അച്ചമ്മ പറഞ്ഞു.

രംഗം : വീട്ടിലുണ്ടായിരുന്ന ഒരൊത്ത മുരിങ്ങയുടെ മുന്നില്‍ ഞാന്‍,ഫുള്‍ വിത് ഔട്ടില്‍ ! ഇന്നുവരെ ആരുടെ മുന്നിലും തുണിയഴിച്ചിട്ടില്ലാത്ത (കുളിപ്പികാന്‍ അമ്മ ഓടിച്ചിട്ട് പിടിക്കുമ്പോഴല്ലാതെ) ഞാന്‍ വെറും ഒരു മുരിങ്ങയ്ക്ക് മുന്നില്‍ ! ഞാന്‍ മുരിങ്ങയെ രണ്ട് കൈകൊണ്ടും കെട്ടിപ്പിടിച്ചു...കടിയോട് കടി !

കടി കഴിഞ്ഞ് കറുത്ത നിക്കര്‍ വലിച്ച് കേറ്റുന്നതിനിടയില്‍ ഞാന്‍ അറിയാതെ പറഞ്ഞുപോയി,

'ഇതു പോലെ മനോഹരങ്ങളായ മരുന്നുകള്‍ ഇനിയും ഉണ്ടാകുമോ എന്തരൊ?'

Friday, December 25, 2009

കള്ളന്‍ ഷിപ്പില്‍ തന്നെ !

കുഞ്ഞുന്നാളിലേ വിറ്റാമിന്‍ ഡി അല്ലെങ്കില്‍ പാല്‍ എനിക്കെന്നും കിട്ടിയിരിക്കണം എന്നൊരു പിടിവാശി എനിക്കുണ്ടായിരുന്നു. അന്നൊക്കെ രാവിലെ മില്‍മാപാല്‍ വാങ്ങാന്‍ പോകുന്ന ചുമതല ഞാന്‍ ആവേശത്തോടെ നിറവേറ്റി വന്നിരുന്നു. കാരണം,രണ്ടുകവര്‍ പാലുവാങ്ങി തിരിച്ചു വീട്ടിലെത്തുമ്പോഴേയ്ക്കും ഒരു കവറിന്റെ പാതി എന്റെ വയറ്റിലായിക്കഴിയും . 'ഇവനു നാണമില്ലേ ?' എന്നാവും വായനക്കാരുടെ മനസ്സില്‍ . നേരം വെളുക്കുന്നതിനു മുന്നേ പാലു വാങ്ങാന്‍ പോയാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. ;)

എന്റെ കള്ളത്തരം അറിയാവുന്ന അമ്മ അതുകൊണ്ടു തന്നെ ബാക്കി വരുന്ന പാലും കൂടി എനിക്ക് കാച്ചിത്തരുമായിരുന്നു.കാച്ചിയ പാലില്‍ ഒരല്‍പം പന്‍ചസാര കുറഞ്ഞുപോയാല്‍ യോദ്ധയിലെ ജഗതിയെപ്പോലെ 'കലങ്ങീല്ലാ'എന്ന് പറഞ്ഞ് അമ്മയുടെ അടുത്ത് ചെല്ലും . 'എവിടെ നോക്കട്ടെ ' എന്ന് പറഞ്ഞ് എന്റെ സ്വന്തം ചേട്ടന്‍ അതു വാങ്ങി മുഴുവനും കുടിക്കും.'ശെരിയാടാ..കലങ്ങീട്ടില്ലായിരുന്നു' എന്ന് ചേട്ടന്‍ പറയുമ്പോഴും എന്റെ പാല്‍ നഷ്ടമായതറിയാതെ 'കണ്ടാ...അതാ പറഞ്ഞെ' എന്ന മോഡെലില്‍ ഞാന്‍ നില്‍ക്കും ! :(

അങ്ങനെ മില്‍മയുടെ പച്ചപ്പാലും കാച്ചിയ പാലും യഥേഷ്ടം കുടിച്ച് വളര്‍ന്ന് വളര്‍ന്ന് ഇങ്ങ് കുവൈറ്റ് വരെ വളര്‍ന്നെങ്കിലും ആ ശീലം മാത്രം നിര്‍ത്തിയില്ല.

കുവൈറ്റില്‍ വന്ന ശേഷം കട്ടഫാക്ടറിയിലെ സജീവ തൊഴിലാളി ആയി മാറിയ എന്റെ, ഒട്ടും ഒഴിച്ചുകൂടാനാകാത്ത ഒരു സമ്പൂര്‍ണ്ണ ആഹാരമായിരുന്നു, പാലും സൊയാബീന്‍ പൊടിയും മിക്സ് ചെയ്തത്. ഒരു 250 മില്ലിയുടെ പാല്‍കുപ്പിയെ നാലായി പകുത്ത് അതില്‍ 2 സ്പൂണ്‍ സൊയാബീന്‍ പൊടിച്ചതും ഒരു സ്പൂണ്‍ പന്‍ചസാരയും ചേര്‍ത്ത് ജിമ്മില്‍ നിന്ന് വന്നുകേറിയാലുടനെ ഒരു പിടിപിടിച്ചാലുണ്ടല്ലോ....ഹൊ.. അങ്ങനെ ഒരു കുപ്പി പാല്‍ നാലു ദിവസം വളരെ ശ്രദ്ധയോടെ അളന്ന് ശരീരസൌന്ദര്യം സൂക്ഷിച്ചിരുന്ന എനിക്ക് എന്റെ പോഷക സമ്പത്‌ഘടനയില്‍ ഒരു അസന്തുലിതാവസ്ത്ഥ അനുഭവപ്പെട്ടത് 'സുധാകര്‍ ' എന്ന് പുള്ളിയും 'സുധാരോ' എന്ന് ഞങ്ങളും വിളിക്കുന്ന സുധാകരന്‍ ഞങ്ങളുടെ റൂം മേറ്റായി വന്നതിനു ശേഷമായിരുന്നു !

അബ്ബാസിയ, കുവൈറ്റിലെ കേരളം എന്ന് വേണമെങ്കില്‍ പറയാം , അവിടെ നിന്നാകുന്നു ഈ മുതല്‍ എന്റെ ഫ്ലാറ്റിലേയ്ക്ക് താമസം മാറിയത്. കള്ളിമുണ്ടും ഉടുത്ത് തേരാപാരാ എപ്പോഴും എന്നും നടന്നുകൊണ്ടിരിക്കുന്ന മലയാളികളും 'ഊട്ടീലായാലും കുവൈറ്റിലായാലും ഞങ്ങള്‍ക്കിരിക്കുമ്പൊ ചന്തിയില്‍ പുല്ലു തട്ടണം ' എന്ന രീതിയില്‍ വീടുകളുടെ മുന്നില്‍ വലിയ പുല്‍മേടുകള്‍ തന്നെ വളര്‍ത്തിയിരുന്ന വളരെ കുറച്ച് തമിഴരുടെയും ഇടയില്‍ നിന്ന് സുധാകരന്‍ ഞങ്ങളുടെ ഫ്ലാറ്റിലേയ്ക്ക് വരാന്‍ കാരണം എന്റെ റൂം മേറ്റിന്റെ ഒറ്റ നിര്‍ബന്ധം കൊണ്ടായിരുന്നു.പുള്ളീടെ നാട്ടുകാരനാ.

നല്ല അടുക്കും ചിട്ടയും , നല്ല പാചകം , ആരെ വേണേലും എപ്പൊ വേണേലും സഹായിക്കും ഇതൊക്കെയായിരുന്നു എന്റെ ഫ്ലാറ്റിലേയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടാന്‍ പുള്ളിക്കുണ്ടെന്ന് പറയപ്പെട്ടിരുന്ന പ്ലസ് പോയിറ്റുകള്‍ . എന്നാല്‍ , വന്നുകേറി പിറ്റേ ദിവസം മുതല്‍ ദേഹത്ത് വന്നിരിക്കുന്ന ഒരു കൊതുകിനെ കയ്യെടുത്തടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. 'ചോരയല്ലെ...പോട്ടെന്ന്' ഇതാണു പോളിസി !

പക്ഷെ വൃത്തിയും വെടുപ്പും ,ഇതിന്റെ കാര്യത്തില്‍ സമ്മതിച്ചു കൊടുക്കണം . ഫുള്‍ ടൈം എക്സിക്യൂട്ടീവായെ നടക്കു. ഒന്നിനോ രണ്ടിനോ പോണം എന്ന് തോന്നുമ്പൊ ആ മുഖം വല്ലാതങ്ങു ഡെസ്പ് ആകും . 'ശെ..ഇതൊക്കെ ഇനി ഊരണോല്ലോ' ;)

അതുമാത്രമല്ല, പുള്ളി ഒരു ദിവസം ആര്‍ക്കോ കാര്യമായി ഇമെയില്‍ അയക്കുന്നു. കടുകട്ടി ഇംഗ്ലീഷില്‍ , പക്കാ ഒഫീഷ്യല്‍ ലാങ്ങ്വേജില്‍ !ഞാന്‍ കരുതി, ഏതൊ കമ്പനിക്ക് റെസ്യൂമയക്കുകയാണെന്ന്. പക്ഷെ ഏറ്റവും താഴെ 'വിത് ലവ്, യുവര്‍ റെസ്‌പെക്റ്റട് അച്ചന്‍ ' എന്ന് ! വാട്ട് ദ ഹെല്‍ !! സ്വന്തം മോള്‍ക്ക് ഇമെയില്‍ അയച്ചതാ !

ഒരിക്കല്‍ കമ്പനിയിലെ സെക്യൂരിറ്റി ചെക്കിങ്ങിനു കുറച്ച് കൂടുതല്‍ സമയം നില്‍ക്കേണ്ടി വന്നതിനാല്‍ , അവിടെ നിന്നിരുന്ന എല്ലാരും കാണ്‍കെ പുള്ളി മൊബൈലെടുത്ത് സൂപ്പര്‍വൈസറെ വിളിച്ചു,

"മാഡം , ഐ ആം അറ്റ് ദ ലേറ്റ്. ഐ വില്‍ ബി ഗേറ്റ്" (ഞാന്‍ ഇപ്പൊ സെക്യൂരിറ്റി ഗേറ്റിലാ...താമസിക്കും ന്ന്). ഇതാണു താരം .

സുധാകര്‍ എങ്ങനെ എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു ?

അന്നൊരു ഞായറാഴ്‌ച. പതിവുപോലെ ജിമ്മില്‍ പോയി പരിപ്പിളകി, റൂമില്‍ വന്ന് ഫ്രിഡ്ജ് തുറന്ന് പാലെടുത്ത ഞാന്‍ ഒരല്‍പം അമാന്തിച്ചു. ഇന്നലെ എടുത്തതില്‍ നിന്നും ഒരല്‍പം കുറവ്.

ഓ, ഇന്നലെ ഒരല്‍പം കൂടുതല്‍ എടുത്തിട്ടുണ്ടാകും . എനിക്ക് വേണ്ട പാലെടുത്തിട്ട് ഞാന്‍ അത് തിരിച്ച് വച്ചു. പിറ്റേ ദിവസം അതെടുത്ത ഞാന്‍ ഒന്നുകൂടി ഞെട്ടി. വീണ്ടും അളവ് കുറവ് ! വട്ട് ദ ഹെല്‍ ! എന്റെ സഹമുറിയന്‍മാരാണു മധുച്ചേട്ടനും വിനോദും .അന്നു രാത്രി തന്നെ രണ്ടുപേരെയും ഞാന്‍ ചോദ്യം ചെയ്തു. നോ, എന്നോടൊപ്പം ഡേ ഷിഫ്റ്റിലുള്ള അവര്‍ എടുത്തിട്ടില്ല. അപ്പൊ ആരാ ? നൈറ്റ് ഷിഫ്റ്റിലെ ആരെങ്കിലും ? നൈറ്റ് ഷിഫ്റ്റില്‍ ഒരാളെ എന്റെ ഫ്ലാറ്റിലുള്ളു. സുധാകര്‍ !

പോട്ടെ, സാരില്ല എന്ന് കരുതി ഞാന്‍ ഒരു പുതിയ കുപ്പി പാല്‍ കൂടി വാങ്ങിച്ചത് ഞാന്‍ പോലും അറിയാതെ രണ്ടു ദിവസം കൊണ്ട് തീര്‍ന്നപ്പോള്‍ എന്റെ കുരുപൊട്ടി ! കള്ളനെ പിടിക്കുന്ന കേരളാ പോലീസോ..? കൊല്ലും ഞാന്‍ !

രംഗം : ഞാന്‍ പാല്‍കുപ്പിയിലേയ്ക്ക് ഒരല്‍പം സര്‍ഫ് ഇടുന്നു. അളവ് കൂടാന്‍ പാടില്ല. പതയും. മാത്രവുമല്ല, ടേസ്റ്റ് വ്യത്യാസമുണ്ടാകും . എല്ലാം പാകത്തിലായി എന്നുറപ്പുവരുത്തി കുപ്പി വീണ്ടും ഫ്രിഡ്‌ജില്‍ വച്ചു.

ഇനിയെടുക്കുന്നവന്‍ ആരാന്ന് നാളെ അറിയും . അടയാളങ്ങള്‍ കക്കൂസില്‍ ! ;)

പിറ്റേ ദിവസം കള്ളനെ പിടിച്ചാല്‍ എന്തൊക്കെ ഡയലോഗ്‌സ് അടിക്കണം? സുരേഷ്ഗോപിയെപ്പോലെ 'ഓര്‍മ്മയുണ്ടോ ഈ പാല്‍ ?' ? അല്ലെങ്കില്‍ മമ്മൂട്ടിയെപ്പോലെ 'പാലെന്താണെന്നറിയണെങ്കില്‍ സെന്‍സുണ്ടാവണം , സെന്‍സിബിലിറ്റിയുണ്ടാവണം , സെന്‍സിറ്റിവിറ്റിയുണ്ടാവണം ' ?അതോ ഇനി ലാലേട്ടനെപ്പോലെ 'ജഗന്നാഥന്‍ വന്നു...ഒത്തിരി പാല്‍ കുടിക്കാനും പാല്‍ കുടിപ്പിക്കാനും '?

ഇങ്ങനെ പലതും മനസ്സില്‍ ചിന്തിച്ച് ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയ ഞാന്‍ കാണുന്നത് മൊബൈലും ചെവിയിലൊട്ടിച്ച് പരക്കം പായുന്ന മധുച്ചേട്ടനെയാണ്.

"ഇപ്പൊ എങ്ങനുണ്ട് റാഫീ? പ്രശ്നാ? അല്ല എഹിനിപ്പോ എന്താ പ്രത്യേകിച്ച്..? എല്ലാം ഫ്രെഷായിരുന്നല്ലോ" നടക്കുന്നതിനിടയില്‍ മധുച്ചേട്ടന്‍ .

ഫോണ്‍ കട്ടായി. ഡെസ്പായി പുള്ളി റൂമില്‍ കയറി വന്നു.

'എന്താ ചേട്ടാ?" ഞാന്‍

"എന്തു പറയാനാടാ...റാഫിയും പെണ്ണുമ്പിള്ളേം കൂടി വന്നു...ഞാന്‍ അവര്‍ക്ക് ഫ്രിഡ്‌ജിലിരുന്ന പാലെടുത്ത് ചായേം പലഹാരോം കൊടുത്തു..ഇപ്പൊ ദേ വിളിച്ചു പറയുന്നു...അവള്‍ വീട്ടിലെത്തിയുടനെ കക്കൂസില്‍ കേറി കതകടച്ചതാ. അവനു പോകാന്‍ വേറെ കക്കൂസില്ലെന്ന്..വയറിളക്കാന്ന്"

വാട്ട് ദ ഹെല്‍ !! ചായ = പാല്‍ + തേയില + പന്‍ചസാര = പാല്‍ + സര്‍ഫ് + തേയില + പന്‍ചസാര !

മനസ്സിലായി, എല്ലാം മനസ്സിലായി. ചക്കിനു വച്ചത് വല്ലവന്റേം അവന്റെ പെണ്ണുമ്പിള്ളേടേം കൊക്കിനു കൊണ്ടെന്ന്
പറഞ്ഞ പോലായി !

എന്താ ഉണ്ടായേന്ന് മിണ്ടാനും പറ്റില്ല. ഇനിയിപ്പോ എന്തു ചെയ്യും ? എന്റെ ഡയലോഗെല്ലാം പാഴായോ? സമ്മതിക്കില്ല ഞാന്‍ .ഞാന്‍ വീണ്ടും ഒരു കുപ്പി പാല്‍ കൂടി വാങ്ങി. ഒരല്‍പം കുടിച്ച് വീണ്ടും സര്‍ഫ് കലക്കി.

രംഗം : പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞു വരുന്ന ഞാന്‍ കാണുന്നത് എക്സിക്ക്യൂട്ടീവല്ലാത്ത, ഒരു ടവല്‍ മാത്രമുടുത്ത് ടോയിലറ്റില്‍ കേറിയിറങ്ങുന്ന സുധാകറിനെയാണ്. ആദ്യമൊക്കെ പയറുപോലെ കേറിപ്പോയിരുന്ന പുള്ളി, പിന്നെ പിന്നെ ഇഴഞ്ഞുകേറി, ഇഴഞ്ഞുതന്നെയിറങ്ങും .

അല്ലേലും പണ്ടേ എനിക്കങ്ങനാ, എന്റെ പാലില്‍ തൊട്ടാല്‍ ഞാന്‍ എന്തും ചെയ്യും ;)

Monday, December 21, 2009

കുടുംബപുരാണംസ്

എന്റെ അചന്റെ കുടുംബത്തില്‍ അച്ചന്‍ ഉള്‍പ്പടെ പതിമൂന്ന് അംഗങ്ങളാണുണ്ടായിരുന്നത്. പിള്ളേരെ തട്ടി നടക്കാന്‍ വയ്യാതായപ്പൊ അപ്പൂപ്പന്‍ കിടപ്പിലായി. ആ ഏരിയയില്‍ ആകെയുണ്ടായിരുന്ന കുളത്തില്‍ പശൂനെ പോലും കുളിക്കാന്‍ സമ്മതിക്കാതെ തലങ്ങും വിലങ്ങും മാര്‍ച്ച് ചെയ്തിരുന്നു അച്ചനും സഹോദരങ്ങളും . ഇവര്‍ കുളത്തിലിറങ്ങി നില്‍ക്കുന്നതുകണ്ടാല്‍ കുളിക്കാന്‍ വരുന്ന പശു വെയിറ്റ് ചെയ്യും . 'കുളി..വെള്ളം ബാക്കിയുണ്ടേല്‍ ഞാന്‍ അഡ്‌ജസ്റ്റ് ചെയ്തോളാം '!

കാലക്രമേണ ഈ ചെറിയ വിത്തുകള്‍ വളര്‍ന്ന് വടവൃക്ഷങ്ങളാകുകയും ആ വൃക്ഷങ്ങളില്‍ എന്റെ അമ്മയുള്‍പ്പെടെയുള്ള കിളികള്‍ ചേക്കേറുകയും ചെയ്തു. തുടര്‍ന്ന് രംഗപ്രവേശം ചെയ്തവര്‍ , ആദ്യം എന്റെ ചേച്ചി, പിന്നെ ചേട്ടന്‍ , പിന്നെ ഈയുള്ളവനും .

പതിമൂന്ന് സഹോദരങ്ങളും അതില്‍ കെട്ടിയവരും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും കെട്ടാത്തവരും എല്ലാപേരും കൂടി ഒരു വീട്ടില്‍ !

ഒരാളുടെ കെട്ടിയോനു കാച്ചി വച്ചിരിക്കുന്ന പാലെടുത്ത് മറ്റൊരാള്‍ അടിച്ചുമാറ്റി സ്വന്തം ഭര്‍ത്താവിനു 'ചേട്ടാ..അങ്ങു ക്ഷീണിച്ചു പോയി..ഇന്നാ പാല്‍ 'എന്ന് പറഞ്ഞുകൊടുക്കുക, ആരേലും അന്ന് ലക്സിന്റെ സോപ്പ് വാങ്ങിയാല്‍ അതടിച്ചുമാറ്റി 'ഈ കക്ഷത്തില്‍ ശകലോം കൂടി പതയാനുണ്ട്' എന്ന രീതിയില്‍ ശരീരം മുഴുവന്‍ പതപ്പിച്ചു കുളിക്കുക, പ്രകൃതിയുടെ വിളിയും അംഗങ്ങളുടെ എണ്ണവും തമ്മില്‍ അഡ്‌ജസ്റ്റ് ചെയ്യാന്‍ വേണ്ടി വെളുപ്പിനു രണ്ടുമണിക്ക് തന്നെ ഉറക്കം എഴുന്നേല്‍ക്കേണ്ടി വരുക തുടങ്ങിയ പലവിധ ആഭ്യന്തര പ്രശ്‌നങ്ങളിലും എന്റെ അമ്മൂമ്മയ്ക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ടി വന്നിട്ടുണ്ട്.

ഒടുവില്‍ സ്വന്തമായി ഒരു ബജാജ് കബ് സ്കൂട്ടറൊക്കെ ആയപ്പൊ എന്റെ അച്ചന്‍ പുതിയതായി വച്ച ഒരു ചെറിയ വീട്ടിലെ ഒരു മുറിയിലേയ്ക്ക് എന്നെയും ചേട്ടനെയും തട്ടിയിടുകയും ചേച്ചിക്ക് സ്വസ്ഥമായി വിഹരിക്കാന്‍ ഒരു മുറിയും നല്‍കി. അച്ചനു പിറകേ അനിയന്‍മാരും സ്വന്തം വീടുകളിലേയ്ക്ക് താമസം മാറി. അതില്‍ പിന്നെ മാസത്തില്‍ ഒരു രണ്ടു തവണയെങ്കിലും കൊച്ചച്ചന്‍മാരോ അപ്പച്ചിമാരോ എന്റെ വീട്ടിലേയ്ക്ക് കുടുംബസമേതം വന്നിരുന്നു. ഇങ്ങനെ വരുന്നതിനെ ഞാന്‍ രണ്ടുകയ്യും നീട്ടി, ആകെയുണ്ടായിരുന്ന കുഞ്ഞുവായും തുറന്ന് പ്രോല്‍സാഹിപ്പിച്ചിരുന്നു. ചേട്ടനെയും പിള്ളേരെയും കാണാന്‍ വരുമ്പൊ വെറും കയ്യോടെ അവര്‍ക്ക് വരാന്‍ പറ്റോ ?

പക്ഷെ അവിടെയും എന്റെ സ്വന്തം ചേച്ചി പാരയായി. 'ഇന്നാ മോളെ..അനിയന്‍മാര്‍കൂടി കൊട്' എന്ന് പറഞ്ഞ്
കൊണ്ടുവരുന്ന ഐറ്റംസ് മുഴുവനും ചേച്ചീടെ കയ്യിലേയ്ക്ക് കൊടുക്കും . ആ പോക്കു പോകുന്നതാ എന്റെ ചേച്ചി, സ്വന്തം റൂമിലേയ്ക്ക്.കതകടച്ചാല്‍ പിന്നെ വന്നവര്‍ പോയാലും തുറക്കില്ല, തുറക്കണമെങ്കില്‍ കൊണ്ടുവന്നു കൊടുത്ത
ഐറ്റംസ് തീരണം ! ഞാനും ചേട്ടനും മാറി മാറി ചേച്ചിയുടെ റൂമിന്റെ ഡോറിനടുത്ത് ചെന്ന് 'ചേച്ചീ..ഇന്നലത്തെ ബാലരമ തരോ?' 'ചേച്ചീ..ചേച്ചീടെ റൂളി പെന്‍സിലൊന്ന് തരോ?' 'ചേച്ചീ..ദാ അപ്പുറത്തെ അമൃതേച്ചി വിളിക്കണ്..' തുടങ്ങി പല നമ്പറുകളിട്ടാലും നോ രക്ഷ ! ഞാനും ചേട്ടനും മൂട്ടില്‍ തീയും പിടിച്ച് തലങ്ങും വിലങ്ങും നടക്കുന്നത് മിച്ചം .

ഇതിലും തീര്‍ന്നില്ല. ചേച്ചിയുടെ റൂമിന്റെ തൊട്ടുപുറത്താണു അച്ചന്‍ രാത്രി ജോലി കഴിഞ്ഞു വരുമ്പോള്‍ സ്കൂട്ടര്‍ വയ്ക്കാറ്. സ്കൂട്ടര്‍ സ്റ്റാന്‍ഡിട്ട് വച്ച് പതുക്കെ അച്ചന്‍ ചേച്ചിയുടെ ജനല്‍ തുറക്കും . എന്നിട്ട് കൊണ്ടുവന്ന പൊതി
ജനല്‍പടിയില്‍ വച്ച് ജനല്‍ അടയ്ക്കും . അച്ചനും ഹാപ്പി, ചേച്ചിയും ഹാപ്പി ! പക്ഷെ ഞങ്ങള്‍ ഞാനും ചേട്ടനും ഹാപ്പി അല്ല. കാരണം ബാക്‌ടീരിയ, ശെരിക്കും പറഞ്ഞാല്‍ കൃമികടി !

ചേട്ടന്റെ അതിസൂക്ഷ്മമായ നിരീക്ഷണത്തില്‍ നിന്നും അച്ചന്റെ ഈ കോര്‍പെറേറ്റേവ് സപ്ലൈ സൊസൈറ്റി ഞങ്ങള്‍ കണ്ടു പിടിച്ചു. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ? കിട്ടി, ഐഡിയ കിട്ടി !അച്ചന്‍ താമസിച്ചാണു വരുന്നതെങ്കില്‍ ചേച്ചി ഉറങ്ങിപ്പോകും .അങ്ങനെ അച്ചന്‍ താമസിച്ചു വന്ന ഒരു ദിവസം ഞാന്‍ ചേച്ചീടെ റൂമില്‍ കയറി പതുങ്ങി നിന്നു.

അച്ചന്‍ ജനല്‍ പതുക്കെ തുറന്നതും കൊണ്ടു വന്ന പൊതി വാങ്ങാന്‍ ഞാന്‍ ജനലിനു പുറത്തോട്ട് കൈ നീട്ടി. എന്നും ജനല്‍പടിയില്‍ പൊതി വച്ച് മടങ്ങിയിരുന്ന അച്ചന്‍ അന്ന് ചേച്ചി അപ്രതീക്ഷിതമായി പുറത്തേയ്ക്ക് കൈ നീട്ടിയതു കണ്ട് ഞെട്ടി.

പൊതി ചേച്ചിയുടെ കയ്യില്‍ ആണെന്നു കരുതി എന്റെ കയ്യില്‍ വച്ചു തന്നതിനോടൊപ്പൊം ഒരു ചോദ്യവും ,

"മോളെ, നിന്റെ വളയെവിടെ ?"

പെട്ടു !! ആണ്‍കുട്ടികളും വളയിട്ടുകൊടുക്കുന്ന ശീലം മാതാപിതാക്കള്‍ വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച്
കൂലംകഷമായി ഞാന്‍ ഒരു നിമിഷം ചിന്തിച്ചു തീര്‍ന്നില്ല....എവിടെന്നോ ഒരലര്‍ച്ചാ !

"കള്ളാ...അച്ചന്‍ !!"

വാട്ട് ദ ഹെല്‍ ! ചേച്ചി അച്ചന്റെ ശബ്ദം കേട്ട് ഉണരുകയും ഇരുട്ടത്ത് എന്നെ കാണുകയും ചെയ്തപ്പോളൂട്ടായ റിയാക്ഷന്‍ !

രംഗം : എന്നെയും ചേട്ടനെയും രണ്ടു കസേരയില്‍ ഇരുത്തിയിരിക്കുന്നു ! കയ്യില്‍ കസേര കെട്ടി വച്ചിരിക്കുന്നു എന്ന് ഞാനും കസേരയില്‍ കൈ രണ്ടും കെട്ടി വച്ചിരിക്കുന്നു എന്ന് ചേച്ചിയും പറയും . എനിക്കും ചേട്ടനും പരസ്‌പരം കാണാന്‍ പറ്റാത്തവിധം പുറം തിരിച്ചിരുത്തിയാണു കെട്ടിയിട്ടിരിക്കുന്നത്. ഡൈനിങ്ങ് ടേബിളിനഭിമുഖമായി ഞാനും അത് കാണാന്‍ പറ്റാതെ പുറം തിരിഞ്ഞ് ചേട്ടനും :(

ഡൈനിങ്ങ് ടേബിളില്‍ പൊറോട്ടയും പൊരിച്ച കോയീം അത് നോക്കി 'കോഴീടെ എവിടാ ആദ്യം കടിക്കേണ്ടേ?' എന്നാലോചിച്ച് ചേച്ചിയും ! സഹിക്കോ !

മുന്നില്‍ കോഴി പൊരിച്ചത് വാ കുളിര്‍ക്കെ, പക്ഷെ തൊടാന്‍ പറ്റുന്നില്ല. മണപ്പിക്കാന്‍ പറ്റും. ഈശ്വരാ ഗ്വാണ്ടിനാമോ ജയിലുള്ളവര്‍ക്ക് പോലും ഇത്ര ക്രൂരമായ ശിക്ഷ കൊടുക്കരുതേ ! പക്ഷെ എന്നെക്കാളും കഷ്ടമായിരുന്നു ചേട്ടന്റെ അവസ്ത്ഥ. പുള്ളിക്ക് ഒണ്‍ളി മണപ്പിക്കല്‍. പുറകില്‍ എന്താണു നടക്കുന്നതെന്ന് അറിയാന്‍ വയ്യാതെ ഇരുന്ന ഇരുപ്പില്‍ ഞെരിപിരി കൊള്ളുന്നു !

ഇങ്ങനെ എത്രയെത്ര തവണ കയ്യില്‍ കസേര കെട്ടിയിരിക്കുന്നു. പക്ഷെ,ഈ ഒരു സംഭവത്തിനു ശേഷം ചേച്ചിയ്ക്ക് വാങ്ങിക്കൊടുവരുന്നതെല്ലാം അച്ചന്‍ ഞങ്ങള്‍ക്കും വാങ്ങിത്തരും .

ഇതുപോലെ തന്നെ എനിക്ക് ഏറ്റവും മനോവിഷമം അനുഭവിക്കേണ്ടി വന്ന ഒരു സാഹചര്യമായിരുന്നു, എന്നും രാത്രി എട്ടു മണി മുതല്‍ എട്ടര വരെയുള്ള സമയം. അച്ചന്‍ അന്ന് നേരത്തേ വന്നാല്‍ എട്ടു മണിയാകുമ്പോള്‍ ദൂരദര്‍ശനിലെ ഹിന്ദി വാര്‍ത്ത വയ്ക്കും , എന്നിട്ട് എന്നെ വിളിക്കും . കാരണം അവിടേം ബാക്‌ടീരിയ !
ഇത്തവണ കടി എന്റെ സ്കൂളിലെ ഹിന്ദി സാറിനായിരുന്നു. സ്കൂളില്‍ വന്ന അച്ചനോട് എന്റെ കിന്ദുവും പരന്ദുവും ഒട്ടും ശെരിയല്ല എന്ന് പറഞ്ഞുകൊടുത്തു.അന്നു തടങ്ങീതാ ഹിന്ദി വാര്‍ത്ത വായിക്കുന്ന പെണ്ണുമ്പിള്ളേം ഞാനുമായുള്ള ബന്ധം ! അവരു വാര്‍ത്ത വായിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ അതിന്റെ മലയാളം തര്‍ജ്ജിമ അച്ചനു പറഞ്ഞുകൊടുക്കണം . രാവിലെ പത്രത്തില്‍ വായിച്ച വാര്‍ത്തയും ടിവിയില്‍ കാണിക്കുന്ന പടവുമായി എന്തെങ്കിലും സാമ്യം തോന്നിയാല്‍ ഞാന്‍ പത്രത്തിലുണ്ടായിരുന്ന വാര്‍ത്ത മുഴുവന്‍ അങ്ങു പറയും . ഹൊ, അച്ചനെങ്കിലും എന്റെ കിന്ദു ഇഷ്ടായി !

ബട്ട്, അന്നൊരു ദിവസം രാവിലെ പത്രക്കാരന്‍ ചതിച്ചതിനാല്‍ അന്ന് പത്രം വായിക്കാതെ ടിവിയുടെ മുന്നില്‍ അച്ചനോടൊപ്പം എനിക്കിരിക്കേണ്ടി വന്നു.

വാര്‍ത്ത തുടങ്ങി.

"വാജ്‌പേയ് നെ കഹാ കി സീമാ പാര്‍ കര്‍ രഹീ ഹേ പാകിസ്ഥാന്‍ " ടിവിയിലെ പെണ്ണുമ്പിള്ള !

അച്ചന്‍ എന്നെ നോക്കി. അടുത്ത വാര്‍ത്ത പറയുന്നതിനു മുന്നെ ഇതിന്റെ തര്‍ജ്ജിമ കൊടുക്കണം , അതാണു നിയമം .

എന്റത്തിപ്പാറമ്മച്ചീ, വേറെന്തെല്ലാം കാര്യങ്ങള്‍ ഈ പെണ്ണുമ്പിള്ളയ്ക്ക് കാണും . എന്നും വാര്‍ത്ത വായിക്കാന്‍ വരണോ? ഒരു ബ്രേക്ക് ഒക്കെ ആര്‍ക്കായാലും വേണ്ടേ ?

"എന്താടാ ഇതിന്റെ അര്‍ത്ഥം ?" അച്ചന്‍

ഇനി രക്ഷയില്ല !

"അത്...വാജ്‌പേയ് സീമയുമായി കഹക്കി പാകിസ്ഥാനില്‍ പോയി"

തള്ളി, ദേ അച്ചന്റെ കണ്ണു തള്ളി !

"എന്തോന്ന്?" അച്ചന്‍

"അത്...വാജ്‌പേയ് കഹക്കീട്ട്..." ഞാന്‍


"ഇങ്ങോട്ട് വാടാ...ആ സാറു പറയുന്നത് വെറുതെയാണോ?" അച്ചന്‍ എന്നെ കൂട്ടിയങ്ങു പിടിച്ചു.

"നിങ്ങളെന്തിനാ അവനെ അടിക്കണെ...അവന്‍ പറഞ്ഞില്ലേ കഹക്കീന്ന്..പിന്നെന്താ?" അമ്മയുടെ രംഗ പ്രവേശനം

പെട്ടെന്ന് അമ്മ പോസായി !

"ടാ..എന്തോന്നാടാ ഈ കഹക്കി?" ഇതു ചോദിക്കുമ്പൊ എന്റെ മുഖത്തുള്ള ദയനീയഭാവം കണ്ടിട്ടാവണം അമ്മ ഇടപെട്ട് എന്നെ രക്ഷപ്പെടുത്തി. അതില്‍ പിന്നെ ഒരു ദിവസം പത്രക്കാരന്‍ ചതിച്ചാല്‍ ഞാന്‍ അപ്പുറത്തെ വീട്ടില്‍ നിന്നും പത്രമെടുത്തു വായിക്കും ;)

ഇങ്ങനെ കൊണ്ടും വാങ്ങിയും ഞാനും ചേട്ടനും ദീപാ നിവാസിലെ പുലികളായി വാണിരുന്നു. ഞങ്ങള്‍ പുലികളല്ല, മറിച്ച് സിങ്കങ്ങളാണെന്ന് തെളിയിക്കാനുള്ള അവസരങ്ങളായിരുന്നു ഞാന്‍ മുന്നെ പറഞ്ഞതു പോലെയുള്ള
ബന്ധുജനങ്ങളുടെ സന്ദര്‍ശനങ്ങള്‍ .

അവരാരെങ്കിലും വീട്ടില്‍ വന്നാല്‍ പിന്നെ ഞാനും ചേട്ടനും അടിമുടിയങ്ങു മാറും . ഞാന്‍ ഹീമാനും ചേട്ടന്‍ ഫാന്റവുമാവും ! (ഹൊ, ഫാന്റത്തിന്റെ ഇടിക്കൊക്കെ എന്താ ഒരു വെയിറ്റ്!).

ഒരു മരിച്ചീനി കമ്പ് ചീകിമിനുക്കി വാളാക്കി ഞാന്‍ ചേട്ടനുമായി വാള്‍പയറ്റ് തുടങ്ങും . വന്നവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടക്കിടയ്ക്ക് നോക്കി 'എങ്ങനുണ്ട് എന്റെ വെട്ട്?' എന്നര്‍ത്ഥത്തില്‍ ചിരിക്കും . അങ്ങനെ ഒരു ദിവസം ഞാനും ചേട്ടനും അങ്കം വെട്ടുന്നതിനിടയില്‍ എന്റെ അപ്പച്ചീടെ മോള്‍ , എന്റെ സ്വന്തം പൊന്നു, വെളിയിലിറങ്ങി എന്റെ അങ്കം കണ്ടു നിന്നു. എന്താന്നറിയില്ല, ഞാന്‍ ആകെയങ്ങ് വികാരതരളിതനാകുകയും മരിച്ചീനിക്കമ്പ് മാറി ഞാന്‍ ആഞ്ഞു വെട്ടുകയും എന്റെ ചേട്ടന്‍ ഒഴിഞ്ഞു മാറുകയും കമ്പ് ചേട്ടന്റെ പുറകിലുണ്ടായിരുന്ന തെങ്ങിലടിച്ച് ഒടിയുകയും ചെയ്തു.

'ചില്‍ ' !!! വാട്ട് ദ ഹെല്‍ ! കമ്പൊടിഞ്ഞാല്‍ ഗ്ലാസ്സുടയുന്ന ശബ്ദോ?

"ഏവനാടാ ജനലിന്റെ ഗ്ലാസ്സ് പൊട്ടിച്ചെ?" അകത്തൂന്ന് അമ്മയുടെ അലറല്‍ കേട്ടപ്പൊ എനിക്ക് കാര്യം മനസ്സിലായി. ഒടിഞ്ഞ കമ്പ് തെറിച്ച് ജനലിലെ ഗ്ലാസ്സില്‍ ഇടിച്ച് ഗ്ലാസ്സ് പൊട്ടി.

രംഗം : ഞാനും ചേട്ടനും വീണ്ടും കസേര കയ്യില്‍ കെട്ടി ഇരിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത ചേട്ടന്റെ മുഖത്ത് 'സാമദ്രോഹീ..നിനക്കുള്ളത് ഞാന്‍ തരാടാ' എന്നെ ഭാവം .ഒരങ്കവും വെട്ടാതെ അങ്കം ജയിച്ച ചേച്ചിയുടെ മുന്നില്‍ അന്ന് അച്ചന്‍ കൊണ്ടുവന്ന കോഴി പൊരിച്ചതും ! മാനനഷ്ടം , ധനനഷ്ടം , ചിക്കന്‍ ഫ്രൈ നഷ്ടം ഇതെല്ലാം സഹിക്കേണ്ടി വന്ന ഞാന്‍ മാത്രം നിര്‍വികാരനായി ഇരുന്നു.

അന്നൊക്കെ ബന്ധുക്കളാരെങ്കിലും ഇതേ പോലെ സന്ദര്‍ശനത്തിനു വന്നാല്‍ അവരുടെ കൂടെ സിനിമയ്ക്ക് പൊകുന്ന ഒരു പരിപാടിയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അന്നൊക്കെ ചേച്ചിയും അപ്പുറത്തെ വീട്ടിലെ അമൃതേച്ചിയും ഒരുമിച്ച് ഡാന്‍സ് പഠിക്കാന്‍ പോയിരുന്ന സമയം . ചുമ്മാ വീട്ടില്‍ നടന്നാലും ഡാന്‍സ് ചെയ്തേ നടക്കു ! അങ്ങഗെ ഒരു നാള്‍ ഞങ്ങളെല്ലാ പേരും ചേര്‍ന്ന് സിനിമയ്ക്ക് പോയ സമയം .

ഞാന്‍ പോക്കറ്റില്‍ കിടന്നിരുന്ന കപ്പലണ്ടി എടുത്ത് കൊറിച്ച് കൊറിച്ച് അമ്മേടെ കയ്യില്‍ പിടിച്ച് നടക്കുന്നു.പിറകില്‍
ചേച്ചിയും മറ്റും .

പെട്ടെന്ന് പിന്നില്‍ നിന്ന് 'താ' എന്നൊരു ശബ്‌ദം . ചേച്ചീടെ ശബ്‌ദം !

"ഇല്ല..ഞാന്‍ തരൂല്ല" എന്താന്നറിയില്ല, ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നാല്‍ എന്റെ പേരു ചോദിച്ചാലും എന്റെ ആദ്യത്തെറെസ്‌പോണ്‍സ് ഇതായിരിക്കും , :P. ഞാന്‍ തിരിഞ്ഞു നോക്കി.

'പൊടാ...ഇതെന്റെ സ്റ്റെപ്പാ..താ...തെയ്..." ഇതും പറഞ്ഞ് നടുറോഡില്‍ നിന്ന് ചേച്ചി കൈ കൊണ്ട് ജനല്‍ തള്ളിത്തുറക്കുന്നപോലെ സ്റ്റെപ് എടുക്കുന്നു ! അതിനു ശേഷം എന്റെ ചേച്ചി ഡാന്‍സ് പഠിക്കാന്‍ പോയിട്ടില്ല !

പിന്നെയൊരിക്കല്‍ എനിക്കും ചേട്ടനും ഒരു സൈക്കിള്‍ അച്ചന്‍ വാങ്ങിത്തന്നു. അത് ചേച്ചിയെ കൂടെ പഠിപ്പിക്കാന്‍ ഓര്‍ഡറും കിട്ടി. വെളിയില്‍ റോഡിലിറക്കി പഠിപ്പിക്കാന്‍ പറ്റാത്തതിനാല്‍ വീടിന്റെ ടെറസില്‍ വച്ച് ക്ലാസ്സ് കൊടുക്കാമെന്ന് ഞാനും ചേട്ടനും തീരുമാനിച്ചു.ടെറസിലെ ഇട്ടാവട്ടം പൊലുള്ള സ്ഥലത്ത് ഞങ്ങള്‍ ചേച്ചിയെ സൈക്കിള്‍ പഠിപ്പിച്ചു. വളരെക്കുറച്ച് മാത്രം സ്ഥലമുണ്ടായിരുന്നതിനാല്‍ സൈക്കിള്‍ കറക്കി കറക്കിയേ ഓടിക്കാന്‍ പറ്റു. അങ്ങനെ ഒരു വിധം ബാലന്‍സ് ആയപ്പൊ വീടിനു മുന്നില്‍ തന്നെയുള്ള റോഡില്‍ ഇറക്കി. ഞങ്ങളും റെഡി, സൈക്കിളിനു മുകളില്‍ ചേച്ചിയും റെഡി. ചവിട്ട് തുടങ്ങി.

വാട്ട് ദ ഹെല്‍ !! നടുറോഡില്‍ സൈക്കിളില്‍ ചേച്ചി വട്ടമിട്ടു കളിക്കുന്നു. ഒരു വിധം പിടിച്ച് നിര്‍ത്തി എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍ കേട്ടത്,

'നിനക്കൊക്കെ നേരേയോടിക്കാന്‍ പഠിപ്പിച്ചൂട്രാ,വളച്ചോട്ടിക്കാന്‍ പഠിപ്പിച്ചിട്ട് എന്തെന്നോ?' എന്ന് പറഞ്ഞ് കുറെ ചീത്തയും .

എന്നെയും ചേട്ടനെയും എന്തൊക്കെ വഴക്ക് പറഞ്ഞിരുന്നാലും ഇന്നും ചേച്ചിക്ക് ഞങ്ങള്‍ ജീവനാ. ഞങ്ങള്‍ക്കും അതെ. പരസ്‌പരം അടികൂടിയും പിണങ്ങിയും ഇണങ്ങിയും ഇന്നും ഞങ്ങള്‍ മൂന്ന് സഹോദരങ്ങളും അമ്മയോടൊപ്പമുണ്ട്. ദൈവത്തിനു ഒരായിരം നന്ദി.