ഈ ബ്ലോഗ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കെത്തിക്കാന്‍

Monday, April 5, 2010

മൈ ഊളന്‍പാറന്‍ ഡേയ്സ് (1)

"ഈ ഊളന്‍ പാറ പാറാന്നു കേട്ടിട്ടുണ്ടോ ?" എന്നുള്ള അമ്മയോടുള്ള എന്റെ ചോദ്യത്തിനു 'ദാ യിപ്പ കേട്ടു' എന്നു വളരെ സിമ്പിളായി ഉത്തരം പറഞ്ഞുകൊണ്ട് എന്റെ സ്വന്തം അമ്മൂമ്മ അതു വഴി കടന്നു പോയി. കൊല്ലും ഞാന്‍ . എന്നെയൊന്നു സീരിയസ് ആകാനും ഇവിടെ ആരും സമ്മതിക്കില്ലാന്നു വച്ചാല്‍ ! ഞാന്‍ വീണ്ടും അമ്മയോട്,

"അമ്മാ വര്‍ഷത്തിലൊരിക്കലുള്ള ക്യാമ്പാ...അതിനു പോയില്ലാന്നു വച്ചാല്‍ .." ഞാന്‍

"ഒന്നും പറ്റില്ല...പത്തു ദിവസം ..അതും ഊളന്‍ പാറയില്‍ ...പോയി പണി നോക്കെട" അല്ലേലും ഈ അമ്മമാര്‍ ഇങ്ങനെയാ.

"അമ്മാ പത്തു ദിവസം ദാന്നു പറഞ്ഞു പോകില്ലേ...അതു കഴിഞ്ഞ് ഞാനിങ്ങു തിരിച്ചു വരില്ലേ" അമ്മയെ ഞാന്‍ ആശ്വസിപ്പിച്ചു.

"നീ തിരിച്ചു വന്നില്ലേലും സാരില്ല....പക്ഷെ നീ എവിടാന്ന് ആള്‍ക്കാരു ചോദിച്ചാല്‍ ഞാന്‍ എന്തോ പറയും ...ഊളന്‍ പാറയിലാണെന്നോ?" വാട്ട് ദ ഹെല്‍ !!

ഓഹോ..അപ്പൊ ലതാണു കാര്യം . അല്ലാതെ എന്നെ മാറി നില്‍ക്കുന്നതുകൊണ്ടുള്ള വിഷമമല്ല !

"ഹും ...എങ്കി ഞാന്‍ അപ്പച്ചീടെ വീട്ടിലാണെന്നു പറഞ്ഞാല്‍ മതി " ഞാന്‍ അമ്മയ്ക് മുന്നില്‍ ഒരു സൊലൂഷന്‍ ഇട്ടു.

അങ്ങനെ ഒരു വിധം അമ്മയേയും അമ്മൂമ്മയേയും ചേച്ചിയേയും ചേട്ടനേയും സമ്മതിപ്പിച്ച് (വീട്ടില്‍ വേറെയുള്ളതൊരു പട്ടിയ...ആ നായിന്റെ മോനെ എനിക്ക് പണ്ടേ ഇഷ്ടമല്ല...സൊ അവനോട് അനുവാദം വാങ്ങണ്ട !) ഞാന്‍ എന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ പാക്ക് ചെയ്യാന്‍ തുടങ്ങി.

അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ എന്റെ പെട്ടിയും പാണ്ടവുമായി സര്‍ക്കാറിന്റെ സ്വന്തം വണ്ടിയില്‍ പോളി ടെക്നിക്കിലേയ്ക്ക് യാത്രയായി.പോളിയില്‍ ചെന്നിറങ്ങിയ എന്റെ കണ്ണിനു കുളിരണിയിച്ചുകൊണ്ട് സുമയും ദേവിയും അവരവരുടെ പാണ്ടക്കെട്ടുകളുമായി നില്‍ക്കുന്നു (അമ്മയോട് പൊരുതിയതിനു ഫലമുണ്ടായി!).

എല്ലാ അവളുമാരുടെയും അമ്മയും അച്ചനും കൂടെയുണ്ട്. അവരുടെ മുഖഭാവം കണ്ടാല്‍ തോന്നും വല്ല ഉഗാണ്ടയിലോ മറ്റോ ആണു ക്യാമ്പെന്ന്.എല്ലാ അച്ചന്‍മാരുടെയും മുഖത്ത് 'മോളേ ശ്രദ്ധിച്ചോണം ...പ്രത്യേകിച്ച് ദോ ലവനെ' എന്ന ഭാവം .ഞാന്‍ പതുക്കെ അവിടുന്നു വലിഞ്ഞു.ഇക്കാര്യത്തില്‍ ഞങ്ങള്‍ ആണുങ്ങള്‍ ഭാഗ്യവാന്‍മാരാ.എവിടേലും പൊകണമെങ്കില്‍ എന്താണൊ എന്തോ ഒരു ഉപദേശവും ആരും തരാറില്ല. ഉപദേശിച്ചിട്ടു കാര്യമില്ല എന്നു തോന്നിയതു കൊണ്ടാവും . വല്ലപ്പോഴും കിട്ടുന്ന ഉപദേശം 'ടാ ട്രെയിനില്‍ കയറുമ്പൊ ബാഗിനകത്ത് കാലു വച്ച് കിടന്നുറങ്ങണം , ടോയിലറ്റില്‍ മാക്സിമം സമയം ഇരിക്കണം , കാശു മുതലാക്കാനുള്ളതാ' തുടങ്ങിയ രീതിയിലുള്ളതയിരിക്കും .

"എല്ലാരും ഇങ്ങു വന്നേ.." വേലപ്പന്‍ സാറിന്റെ ശബ്‌ദം .

ഞങ്ങളെല്ലാരും സാറിനു ചുറ്റും കൂടി.

"അതേ...ഇത്തവണ നമ്മുടെ ക്യാമ്പ് ഊളന്‍ പാറ മാനസികാരോഗ്യ കേന്ദ്രത്തിലാ...അവിടെ പല തരത്തിലുള്ള ആള്‍ക്കാരെ കാണേണ്ടി വരും .. ഇതൊരു നല്ല അനുഭവമായി മാറണം ക്യാമ്പ് തീരുമ്പൊ...പിന്നെ എന്നും മൂന്നു മണീ വരയേ വര്‍ക്ക് ഉണ്ടാകു...അതു കഴിഞ്ഞാല്‍ കല്‍ച്ചറല്‍ പ്രോഗ്രാംസായിരിക്കും .. മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യണം ....അപ്പൊ എല്ലാരും ബസിലോട്ട് കേറിക്കേ.." സാര്‍ നിര്‍ത്തി.

ഞങ്ങളെല്ലാരും ബസില്‍ കയറി. ഈ ലോകത്തെവിടെ ആയാലും മലയാളികള്‍ക്ക് ജന്‍മനാ കിട്ടുന്ന ഒരുസ്വഭാവമാണു
ഒരു കാര്യവുമില്ലാതെ തിക്കിത്തിരക്കി കളിക്കുക എന്നത്. രണ്ടു പേരേ ആകെയുള്ളു എങ്കിലും ചുമ്മ തള്ളിക്കളയും !

ഒടുവില്‍ ഉണ്ണിയുടെ വിങ്സിനും സുമയുടെ ഷോളിനുമിടയില്‍ പെട്ട് ഞാന്‍ ബസിനകത്തെത്തി.ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കപ്പഴം കണ്ട പോലെ ഒരു അറ്റാക്കല്ലായിരുന്നോ സീറ്റിനു വേണ്ടി. എന്റെ രണ്ടു വലിയ ബാഗുകളില്‍ ഒന്ന് , ഞാന്‍ ഇരിക്കാന്‍ പോയ സീറ്റില്‍ കുളക്കോഴി രാജ് മോഹന്‍ ഇരുന്നതിനാല്‍ അവന്റെ മടിയില്‍ കൊണ്ടിട്ടു.

"ഇതെന്തോന്നാടാ...നീ പാറക്കല്ലും കൊണ്ടാണോ വന്നിരിക്കുന്നെ? " ലവന്‍

"അതൊക്കെ അവിടെ ചെന്നിട്ടു പറയാം " ഞാന്‍ അവന്റെ കയ്യില്‍ നിന്നും ബാഗ് വാങ്ങി മുകളില്‍ വച്ചു.

"ദേവീ...ബാഗ് വയ്ക്കാന്‍ സഹായിക്കണോ..?" ഉണ്ണി. കുനിഞ്ഞൊരു സൂചിയെടുക്കാത്തവന്‍ , ഇപ്പൊ സഹായിക്കാന്‍ മുട്ടി നില്‍ക്കുന്നു.

"ടാ നിന്നെ സാറു വിളിക്കുന്നു...ഇറങ്ങിനോക്ക്.." ഞാന്‍ ഒരു നമ്പര്‍ ഇറക്കി.

"ദേവീ ഞാന്‍ വച്ചു തരാം " ഉണ്ണി പുറത്തേയ്ക്ക് തലയിട്ടു നോക്കിയതും ഞാന്‍ ദേവിയുടെ ബാഗ് വാങ്ങി മുകളില്‍ വച്ചിരുന്നു.

ദേവിയുടെ ബാഗ് മുകളിലെത്തിയതു കണ്ട ഉണ്ണി, വേറെ ബാഗിനായി ചുറ്റും തപ്പി. സുമയുടെയും അഖിലയുടെയുമൊക്കെ ബാഗുകള്‍ ഈയുള്ളവന്‍ ആദ്യമേ മുകളില്‍ കയറ്റിരുന്നു !

"ഇന്നാ...നിനക്കു മുട്ടി നിക്കുവല്ലേ...ഇതു മുകളിലോട്ട് വയ്ക്ക്.." ഞാന്‍ എന്റെ രണ്ടാമത്തെ ബാഗ് എടുത്ത് ഉണ്ണിയുടെ നേരേ നീട്ടി.

"!@#$%^&*(()*(%%" ഇത്രയും അവന്‍ സ്നേഹത്തില്‍ ചാലിച്ച് എന്റെ ചെവിയിലോട്ടിട്ട് തന്നതിനാല്‍ ആ ബാഗ് ഞാന്‍ തന്നെ കയറ്റി.

"എന്താടാ നീ കഴിഞ്ഞയാഴ്‌ച കളിക്ക് വരാത്തെ..?" ഞാന്‍ ഉണ്ണിയോട്.അവന്‍ ക്ളാസ്സില്‍ വന്നില്ലേലും സാരില്ല. ബട്ട്, കളിക്ക് എത്തിയേ പറ്റു.

"ഒട്ടും വയ്യായിരുന്നളിയാ..ഡോക്‌ടറെ കാണാന്‍ പോയി" ലവന്‍

"ഡോക്‌ടര്‍ക്കിപ്പൊ എങ്ങനുണ്ട്?" ഞാന്‍

"എന്തോന്ന്..?" ലവന്‍

"ടാ..നീയൊക്കെ ഡോക്‌ടറെ കാണാന്‍ പോയാല്‍ പുള്ളിക്കും കൂടി വരും അസുഖം " ഞാന്‍

എല്ലാരും അവരവരുടെ സീറ്റിലിരുന്നു. ബസ് നീങ്ങിത്തുടങ്ങി. വേലപ്പന്‍ സാര്‍ മുന്നില്‍ തന്നെയുണ്ട്.പേരൂര്‍ക്കട കഴിഞ്ഞു രാവിലെ എട്ടു മണിയോടെ തന്നെ ഞങ്ങളുടെ ബസ് ഒരു പടുകൂറ്റന്‍ ചുറ്റുമതിലിലെ ഒരു വലിയ ഗേറ്റിനു മുന്നില്‍ നിര്‍ത്തി.

"ഡെയ്..എണിയെണി...സ്ഥലമെത്തി..." ഉറങ്ങി ഇരുന്നിരുന്ന ഉണ്ണിയ തട്ടിയുണര്‍ത്തി ഞാന്‍ .

ഒന്നും മനസ്സിലാകാതെ അവന്‍ കണ്ണും മിഴിച്ചിരുന്നു.

"എല്ലാര്‍ക്കുമിറങ്ങാം " വേലപ്പന്‍ സാര്‍

ഞങ്ങളോരോരുത്തരായി ബാഗുമായി ബസില്‍ നിന്നിറങ്ങി.ഇറങ്ങിയുടനെ കുളക്കോഴി നേരെ അടുത്തുള്ള ചായക്കടയിലേയ്ക്ക് പോയി.പിറകേ ഞാനും ഉണ്ണിയും .

ഞാന്‍ പെട്ടെന്നു നിന്നു.

"അതേ നിങ്ങള്‍ക്ക് ചായ വല്ലതും വേണേല്‍ വാ...ഇന്നു കുളക്കോഴീടെ ചിലവാ" ഞാന്‍

കേള്‍ക്കേണ്ട താമസം അതുവരെ വലിയ മാന്യകളായി നിന്നിരുന്ന എല്ല ചെല്ലക്കിളികളും മൂടും പറിച്ചിങ്ങു വന്നു.
എന്റെ ഒരൊറ്റ ഡയലോഗിന്റെ പുറത്ത് പത്തുമൊന്നൂറു രൂപ കീറിയ കുളക്കോഴി വിളിച്ച തെറികളൊക്കെ എന്റെ
ഒരു കാതില്‍ കൂടി മറ്റേതില്‍ കൂടി ഇറങ്ങിപ്പോയി. തലയ്ക്കകത്തൊന്നുമില്ലെങ്കില്‍ ഇതാണുപയോഗം ! പക്ഷെ എന്റെ ശ്രദ്ധ മുഴുവനും ആ അടഞ്ഞു കിടന്നിരുന്ന വലിയ ഗേറ്റിലായിരുന്നു.

ഏതു തരം ലോകമായിരിക്കും അതിനുള്ളില്‍ ??

കൊച്ചുവെളുപ്പാന്‍കാലത്ത് തട്ടുകടയില്‍ നിന്നൊരു ചായ കുടിക്കുന്നതിന്റെ സുഖം ഒന്നു വേറെയാ.

"ചായകുടിയൊക്കെ കഴിഞ്ഞെങ്കില്‍ നമുക്കകത്തേയ്ക്ക് കയറാം ..ഇനീം താമസിച്ചാല്‍ അകത്തു നല്ല തിരക്കാവും " വേലപ്പന്‍ സാര്‍

അങ്ങനെ ഈ ഞാനുള്‍പ്പടെ 40 പേരടങ്ങുന്ന സംഘം ആ ഗേറ്റിനു മുന്നില്‍ കൂടി. വേലപ്പന്‍ സാര്‍ ആര്‍ക്കോ ഫോണ്‍ ചെയ്തു.പെട്ടെന്ന് അകത്തു നിന്നും ആരോ ആ വലിയ ഗേറ്റ് തുറന്നു. തള്ളക്കോഴിയുടെ പിന്നാലെ
കോഴിക്കുഞ്ഞുങ്ങള്‍ വര്വരിയായി പോകുന്ന പോലെ വേലപ്പന്‍ സാരിന്റെ പിന്നിലായി ഞങ്ങളെല്ലാവരും അകത്തേയ്ക്കു കടന്നു.

വൌ...ഒരു വലിയ ആല്‍മരം . അതിന്റെ വിസ്തൃതിയാര്‍ന്ന ചുവട്ടില്‍ വെള്ള ഡ്രസ്സുമിട്ട് കുറച്ചാള്‍ക്കാര്‍ ഇരിക്കുന്നു.

ഞാന്‍ ഒരാളെ നോക്കി ചിരിച്ചു. അയാള്‍ തിരിച്ചു ചിരിച്ചു...വീണ്ടും ചിരിച്ചു....ചിരിച്ചുകൊണ്ടേയിരുന്നു. ഞാന്‍ പതുക്കെ മുഖം തിരിച്ചു. ഈശ്വരാ, ഇവിടിപ്പൊ ആര്‍ക്കാ അസുഖം ഉള്ളത് , ആര്‍ക്കാ ഇല്ലാത്തതെന്നങ്ങനെ അറിയും ?ഞാന്‍ വീണ്ടും അവിടെയ്ക്ക് നോക്കി.ഒരുത്തന്‍ തലയില്‍ നിന്നും പേന്‍ നുള്ളി സിമന്റ് തറയിലിട്ട് അടിച്ചു കൊല്ലുന്നു ! വേറൊരുത്തന്‍ അവിടെ കളം വരച്ചു കളിക്കുന്നു !

"സാര്‍ ..." ഒരു നീട്ടിയുള്ള വിളി കേട്ട് ഞാന്‍ അങ്ങോട്ട് നോക്കി.

"സാര്‍ ...പേടിയാകുന്നു.." ദേവി.

"ഹ..എന്തിനാ പേടിക്കുന്നെ...ഇവരൊക്കെ നമ്മളെപ്പോലുള്ളവരാ...ഐ മീന്‍ ...നമ്മളേപ്പോലെ ആയിരുന്നവരാ...നമ്മള്‍ക്ക് സെപെറേറ്റ് റൂംസ് ഉണ്ട്..നമുക്കങ്ങോട്ടു പോകാം .." സാറിന്റെ കൂടെ നിന്നിരുന്ന,
അറ്റെന്‍ഡര്‍ ആണെന്നു തോന്നുന്നു, ഒരാളുടെ പിറകെ ഞങ്ങളെല്ലാം ഇടതു വശത്ത് കണ്ട ഒരു ഓടിട്ട കെട്ടിടത്തിന്റെ സൈഡില്‍ കൂടി നടന്നു.ഒരു മുറിയുടെ ചുവര്‍ ചേര്‍ന്നു നടക്കുന്നതിനിടയില്‍ ഞാന്‍ ആ റൂമിലേയ്ക്ക് ഒന്നു പാളി നോക്കി.

കണ്ണാടി വച്ച ഒരു പയ്യന്‍ കട്ടിലില്‍ മുഖം കുനിച്ചിരിക്കുന്നു. ആ മുറിയുടെ ചുവര്‍ നിറയെ അവ്യക്തമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. ഒരു സ്ത്രീ മുറിയൊക്കെ ഗ്ളിറ്റര്‍ പേപ്പറുകളും ബലൂണുകളും കൊണ്ട് അലങ്കരിക്കുന്നു. ഞാന്‍ പെട്ടെന്ന് അന്നത്തെ ഡേറ്റ് ഓര്‍ത്തു. ഡിസംബര്‍ 23. രന്ടു ദിവസം കൂടിക്കഴിഞ്ഞാല്‍ കൃസ്മസ് !

അവരാരാണെന്ന് അറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും അവിടെ നില്‍ക്കാനോ അന്വേഷിക്കാനോ ഉള്ള സാഹചര്യമല്ലാതിരുന്നതുകൊണ്ട് ഞാന്‍ മുന്നോട്ട് തന്നെ നടന്നു.

എല്ലാ എന്‍ എസ് എസ് ക്യാമ്പിന്റെയും പ്രത്യേകത ഞങ്ങള്‍ക്ക് താമസിക്കാനുള്ള ടെന്റ് ഞങ്ങള്‍ തന്നെ ഉണ്ടാക്കും
എന്നതാകുന്നു. ബോയ്സിനും ഗേള്‍സിനും വേറേ വേറേ.

ഒരു വലിയ ഗ്രൌണ്ട്.ഞങ്ങള്‍ വലിയ ടാര്‍പോളിയം എടുത്ത് വിരിച്ചു.ഞങ്ങളുടെ ടെന്റ് കെട്ടാന്‍ അധിക സമയം വേണ്ട് വന്നില്ല.ഞങ്ങള്‍ക്ക് നല്‍കിയിരുന്ന ബെഡും മറ്റും അതിനുള്ളില്‍ അറേന്‍ജ് ചെയ്തു.

"ഡെയ് ലവളുമാരുടെ ടെന്റ് അങ്ങു ദൂരെയാ..വേറൊരു ഗ്രൌണ്ടില്‍ ..." ഉണ്ണിക്കു വിഷമം .

പെട്ടെന്ന് അവന്റെ 500 രൂപയുടെ റിലയന്‍സ് മൊബൈല്‍ ചിലച്ചു. അവന്റെ മുഖഭാവം കണ്ടപ്പൊ മനസ്സിലായി
അതവന്റെ ലൈന്‍ ആണെന്ന്. ഇനി അവന്‍ ഒരക്ഷരം മിണ്ടില്ല. മൂളല്‍ മാത്രെ ഉള്ളു. 10-15 മിനുട്ട് കഴിഞ്ഞപ്പൊ
ഫോണ്‍ കട്ട് ചെയ്ത് അവന്‍ വന്നു.

"എന്താടാ....?" എന്റെ ബെഡ് റെഡി ആക്കി ബാഗുകള്‍ അതിനടിയില്‍ വയ്ക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

"എന്തോന്നെഡെയ് ഇത്...ഇവള്‍ക്കെപ്പൊ വിളിച്ചാലും എന്നെ ഉപദേശിക്കാനേ സമയമുള്ളോ?" ലവന്

"നിന്റെ സ്വഭാവം നന്നായി അവള്‍ക്കറിയാം .." ഞാന്‍

"എന്നെ ഇവളൊരു ഇമ്രാന്‍ ഹാഷ്‌മിയാക്കും " അവന്‍

"അതെന്താ?" എനിക്ക് മനസ്സിലായില്ല.

"അവനാരാ മോന്‍ ... അവന്റെ കൂടെയുള്ള പെണ്ണുങ്ങളെ അവന്‍ വാ തുറക്കാനേ സമ്മതിക്കില്ല..എപ്പോഴും ഉമ്മ വച്ചോണ്ടിരിക്കുവല്ലേ..പിന്നെ ലവളുമാരെങ്ങനെ വാ തുറക്കും " പോയിന്റ് !


"ഡെയ് രാത്രി ആയാല്‍ ഇവിടെ വെട്ടം വേണ്ടേ...? കൊണ്ടു വന്ന ട്യൂബ് ലൈറ്റ്സൊക്കെ എവിടെ ?" ചായ വാങ്ങിക്കൊടുത്ത് നിക്കര്‍ കീറിയിരിക്കുന്ന കുളക്കോഴി.

ഞങ്ങള്‍ പതുക്കെ പുറത്തിറങ്ങി, അപ്പുറത്ത് ഗേള്‍സിന്റെ ക്യാമ്പിലെത്തി.

"ഡെയ്...അവളുമാരതിനിടയില്‍ ഡ്രെസ്സ് മാറിയൊ..?? അടിയില്‍ തന്നെ ഇട്ടോണ്ട് വന്നിരിക്കും " ദേവിയും സുമയുമൊക്കെ വേറേ ഡ്രസ്സില്‍ നില്‍ക്കുന്നതുകണ്ട് എന്തോ മിസ്സായ പോലെ കുളക്കോഴി.

ഞങ്ങള്‍ സാറിനെ കണ്ടു, അവിടിരുന്ന 2-3 റ്റ്യൂബ് ലൈറ്റുകള്‍ എടുത്തുകൊണ്ടു തിരിച്ചു വന്നു.

ഓഫീസാണോ സെല്‍ ആണോ എന്നറിയാന്‍ വയ്യാതെ പേടിച്ച് പേടിച്ച് ഞങ്ങള്‍ അടുത്ത കെട്ടിടത്തിലെത്തി. ഭാഗ്യം , അവിടെ ഡോക്‌ടേഴ്‌സെന്നു തോന്നിക്കുന്ന കുറച്ചുപേരെ കണ്ടു.വേലപ്പന്‍ സാര്‍ നേരത്തെ അവരുമായി സംസാരിച്ചിരുന്നതിനാല്‍ ലൈറ്റിനാവശ്യമായ പവര്‍ അവിടുന്നെടുക്കാന്‍ അനുവാദം കിട്ടി. വയര്‍ വലിച്ച് ഞങ്ങള്‍ റ്റ്യൂബ് ലൈറ്റ് കത്തിച്ചു നോക്കി.

അയ്യോ പാവം . ശാപം കിട്ടിയതു പോലെ റ്റ്യൂബ് ലൈറ്റുകള്‍ കത്താന്‍ വേണ്ടി പരാക്രമം നടത്തുന്നു !
ഉള്ളതു കൊണ്ട് ഓണം പോലെ. എന്റെ മൊബൈലില്‍ (ഞാനുമന്ന് അംബാനിക്ക് വേണ്ടപ്പെട്ടവനായിരുന്നു !) സാറിന്റെ കോള്‍ .ഗേള്‍സിനെയും കൂട്ടി സാറുടനെ ഞങ്ങളുടെ ഗ്രൌണ്ടിലെത്തുമെന്ന്. ഞങ്ങളും റെഡിയായി ഗ്രൌണ്ടിലിറങ്ങി.ഗേള്‍സ് ഒരു സൈഡില്‍ , ബോയ്സ് ഒരു സൈഡില്‍ . ഗ്രൌണ്ടിലെ ഓഡിറ്റോറിയത്തില്‍ വേലപ്പന്‍ സാര്‍ കയറി.

"അപ്പൊ നമ്മളെല്ലാരും ഇവിടെയെത്തിയിരിക്കുകയാണ്.ഇവിടെ വന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന്
എല്ലാര്‍ക്കുമറിയാമല്ലോ...ഇവിടെയുള്ള കേടായ ഫര്‍ണിച്ചറുകളും എലക്‌ട്രിക് ഉപകരണങ്ങളും നേരെയാക്കികൊടുക്കുക്ക..അതാണു നമ്മുടെ ലക്ഷ്യം "

ഹ പഷ്‌ട്. സംഗതി ഇലക്‌ട്റോണിക്സും എലക്‌ട്രിക്കലുമൊക്കെയാണു പഠിക്കുന്നതെങ്കിലുമ് ഇപ്പോഴും ഫ്യൂസായ ബള്‍ബ് മാറാനുള്ള 'ആമ്പിയര്‍ ' ഞങ്ങളില്‍ പലര്‍ക്കുമുണ്ടായിരുന്നില്ല.ഇനിയിപ്പൊ ഇവിടുള്ളത് റിപ്പയര്‍ ചെയ്താല്‍ എല്ലാരും കൂടി പിടിച്ച് സെല്ലിലിടും , അതുമല്ലെങ്കില്‍ വെളിയില്‍ നിന്ന് വേറേ ആള്‍ക്കാരെ വരുത്തി ഞങ്ങള്‍ റിപ്പയര്‍ ചെയ്ത ഐറ്റംസിനെ റിപ്പയര്‍ ചെയ്യേണ്ടി വരും .

"എന്നും രാവിലെ ഫിസിക്കല്‍ ട്റെയിനിങ്ങ് ഉണ്ടായിരിക്കും .. അതിനു ഗൈഡായി നമ്മുടെ ദീപക്കിനെ ഞാന്‍ സെലക്‌ട് ചെയ്തിരിക്കുന്നു " വാട്ട് ദ ഹെല്‍ !!

"അപ്പൊ നാളെ മുതല്‍ നമ്മള്‍ വര്‍ക്ക് തുടങ്ങുന്നു. ഇന്നു ഊണിനു ശേഷം എല്ലാര്‍ക്കും കൂടി ഇവിടെ ചുറ്റി നടന്നു കാണാം " സാര്‍ ബ്ളാങ്ക്‌സ് ഫില്‍ ചെയ്തു.


പിന്നേ ചുറ്റി നടന്നു കാണാന്‍ പറ്റിയ സ്ഥലം ! കൊലക്കു കൊടുത്തേ അടങ്ങു അല്ലേ..??


(തുടരും)

8 comments:

  1. കൊള്ളാം. അങ്ങനെ ഊളന്‍പാറ സന്ദര്‍ശിയ്ക്കാന്‍ അവസരം കിട്ടി അല്ലേ?

    ഞങ്ങളുടെ പഠനകാലത്ത് ഇതേ പോലെ N S S ക്യാമ്പിന്റെ ഭാഗമായി അനാഥാലയങ്ങളും വൃദ്ധമന്ദിരങ്ങളും മനോരോഗാശുപത്രികളുമെല്ലാം സന്ദര്‍ശിച്ചിരുന്നത് ഓര്‍മ്മിപ്പിച്ചു. ഒരിയ്ക്കലും മറക്കാനാകാത്ത അനുഭവങ്ങള്‍ തന്നെയാണ് അവിടെ നിന്നെല്ലാം ലഭിച്ചത്.

    ReplyDelete
  2. വേലപ്പൻ സാർ വേല അറിയാവുന്ന സാർ തന്നെയാണ്!
    അതാണല്ലൊ നിങളെ കിറു കൃത്യം അവിടെ തന്നെ ക്യാമ്പിനായി കൊണ്ടുപോയത്!! :-)

    രസകരം.

    ReplyDelete
  3. ഊളന്‍പാറ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  4. ബാക്കി വിശേഷങ്ങളും പോരട്ടെ...

    ഞാനുമൊരു എന്‍ എസ് എസ് വോളന്റിയര്‍ ആയിരുന്നു..ഇപ്പോഴുമതെ..

    ReplyDelete
  5. എടൊ പപ്പനാവ ......... കൊള്ളാം. പക്ഷെ വലിച്ചു നീട്ടരുത് . വായനക്കാര്‍ക്ക് വേറെ പണിയോള്ളതാ ..
    എന്നിട്ട് അന്ന് രാത്രി ??? കാത്തിരിക്കുന്നു ........

    ReplyDelete
  6. ഹെന്റെ പപ്പനാവാ ക്യാമ്പ് പോവാന്‍ പറ്റിയ സ്ഥലം

    ReplyDelete
  7. ദീപ്സ് നന്നായിട്ടുണ്ട്.....അടുത്തത് പൊരെട്ടെ...

    ReplyDelete